കൊച്ചി ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളെ റിമാന്‍ഡു ചെയ്തു

കളമശേരി കോടതിയാണ് കേസിലെ പ്രതികളായ മലപ്പുറം കടന്നമണ്ണ സ്വദേശി മുഹമ്മദ് ആദില്‍,കരിമല സ്വദേശി റംഷാദ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്.റംഷാദ് ആണ് കേസിലെ ഒന്നാം പ്രതി,മുഹമ്മദ് ആദിലാണ് രണ്ടാം പ്രതി

Update: 2020-12-21 10:40 GMT

കൊച്ചി: കുടുംബവുമൊത്ത് കൊച്ചയിലെ ഷോപ്പിംഗ് മാളില്‍ എത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ യുവാക്കളെ കോടതി റിമാന്‍ഡു ചെയ്തു. കളമശേരി കോടതിയാണ് കേസിലെ പ്രതികളായ മലപ്പുറം കടന്നമണ്ണ സ്വദേശി മുഹമ്മദ് ആദില്‍,കരിമല സ്വദേശി റംഷാദ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്.ഉച്ചകഴിഞ്ഞാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിമുമ്പാകെ ഹാജരാക്കിയത്.പ്രതികള്‍ നാളെ എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.റംഷാദ് ആണ് കേസിലെ ഒന്നാം പ്രതി,മുഹമ്മദ് ആദിലാണ് രണ്ടാം പ്രതി.കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് നേരിട്ട ദുരനുഭവം നടി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്.തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പോലിസ് മെട്രോ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ പ്രതികളുടെ ചിത്രം പുറത്തുവിട്ട് അന്വേഷണം നടത്തിവരുന്നതിനിടിയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇന്നലെ രാത്രിയില്‍ പ്രതികള്‍ മലപ്പുറത്ത് നിന്നും കാറില്‍ കൊച്ചി കളമശേരി പോലിസില്‍ കീഴടങ്ങാന്‍ എത്തിവെ പോലിസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്തെങ്കിലും തരത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും പ്രതികളായ യുവാക്കള്‍ പറഞ്ഞിരുന്നു. പ്രതികള്‍ പ്രകടിപ്പിച്ച ഖേദം അംഗീകരിക്കുന്നതായി യുവനടിയും പ്രതികരിച്ചിരുന്നു. അവര്‍ക്ക് മാപ്പ് നല്‍കുന്നു.

സംഭവത്തില്‍ ഉടനടി ഇടപെട്ട മാധ്യമങ്ങള്‍ക്കും പൊലീസിനും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അവര്‍ പറഞ്ഞു. പിന്തുണച്ച് കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മറ്റെല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു.എന്നാല്‍ എന്നാല്‍ പ്രതികള്‍ മാപ്പു പറഞ്ഞതുകൊണ്ടോ നടി ക്ഷമിച്ചതുകൊണ്ടോ മാത്രം കേസ് അവസാനിക്കുന്നില്ലെന്ന് പോലിസ് പറഞ്ഞു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ കോടതിയാണ് തീരുമാനിക്കുന്നത്.പോലിസ് വ്യക്തമായ തെളിവുകളോടെ കോടതിയില്‍ റിപോര്‍ട് സമര്‍പ്പിക്കും.കോടതിയാണ് ബാക്കി തീരുമാനിക്കുന്നതെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News