2025ഓടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകും

നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2019-11-16 08:45 GMT

തിരുവനന്തപുരം: 2025 ഓടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കേരളത്തിലെ ക്ഷയരോഗ നിര്‍മ്മാജന പരിപാടികള്‍ ലോകത്തിന് മാതൃകയാണെന്നും ലോകാരോഗ്യ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് കൈമാറി. ക്ഷയരോഗ മുക്ത കേരളത്തിനായി സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി പറഞ്ഞു. വയനാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ 5 ജില്ലകളിലാണ് സംഘം പഠനം നടത്തിയത്. ഈ ജില്ലകളിലെ സ്ഥാപനങ്ങള്‍, രോഗികള്‍, സന്നദ്ധ സംഘടനകള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ക്ഷയരോഗ മുക്ത പദ്ധതി ഏറെ പ്രശംസിക്കപ്പെട്ടു. ക്ഷയരോഗം നിര്‍മ്മാര്‍ജനം ചെയ്യാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, ആശുപത്രികളിലെ കഫ് കോര്‍ണര്‍, മുടക്കം കൂടാതെ നടക്കുന്ന ട്രീറ്റ്‌മെന്റ് ഗ്രൂപ്പ്, സ്വകാര്യ മേഖലയുമായി ചേര്‍ന്നുള്ള സ്റ്റെപ്‌സ് പദ്ധതി എന്നിവയെല്ലാം മാതൃകയാണെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ യുഎസ്എഐഡി അഡ്വൈസര്‍ അമിപിയാട്ടിക്, സിഡിസി ടെക്‌നിക്കല്‍ കള്‍സള്‍ട്ടന്റ് ക്രിസ്റ്റിന ഹോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂണിയന്‍ സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ ജയിനി ടോണ്‍സിംഗ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബി മുന്‍ ഡയറക്ടര്‍ ഡോ. പ്രഹ്ലാദ്കുമാര്‍, ഡോ.രാകേഷ് പി എസ് എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ടിബി ഓഫീസര്‍ ഡോ.എം സുനില്‍ കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News