ജലനിരപ്പ് ഉയരുന്നു; പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു

ഡാമുകള്‍ തുറന്നതിനെ തുറന്ന് മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നീ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-09-22 01:26 GMT

ചിമ്മിനി ഡാം, പീച്ചി ഡാം

തൃശൂര്‍: വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. ഡാമുകളുടെ നാല് സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമുകള്‍ തുറന്നതിനെ തുറന്ന് മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നീ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നദികളില്‍ മല്‍സ്യബന്ധനത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ കെഎസ്ഇബി വൈദ്യുതോല്‍പാദനവും തുടങ്ങി. ഡാമുകള്‍ തുറക്കുന്നതിനും വൈദ്യുതോല്‍പാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. പീച്ചി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ വഴി 9.11 ക്യുമെക്‌സ് ജലമാണ് ഒഴുകുന്നത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് 78.58 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 90.35% ജലം. പരമാവധി ജലനിരപ്പ് 79.25 മീറ്ററും ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 79.25 മീറ്ററുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പീച്ചിയുടെ വൃഷ്ടി പ്രദേശത്ത് 48.6 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 93.98% ജലം. പരമാവധി ജലനിരപ്പ് 76.70 മീറ്ററും ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 76.40 മീറ്ററുമാണ്.

Tags:    

Similar News