സിപിഎം ഓഫിസിലെ പീഡനം; ശ്രീമതി ടീച്ചര്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തണമെന്ന് വി ടി ബല്‍റാം
ആരോപണ വിധേയനോ പീഡനത്തിന് ഇരായായ യുവതിക്കോ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത്. എന്നാല്‍, ഇവരെങ്ങനെ പാര്‍ട്ടി ഓഫിസില്‍ എത്തി എന്നതിനെ സംബന്ധിച്ച് നേതാക്കള്‍ക്ക് വിശദീകരിക്കാനായിട്ടില്ല.
തൃത്താല: സിപിഎം പാര്‍ട്ടി ഓഫിസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടെന്നുള്ള യുവതിയുടെ പരാതി പുറത്ത് വന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി ശ്രീമതി ടീച്ചര്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരണമെന്ന് വി ടി ബല്‍റാം എംഎല്‍എ. 'കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫിസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്'. ഇ ടി ഫേസ്ബുക്കില്‍ കുറിച്ചു. പീഡന കേസുകള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനുകള്‍ ഒതുക്കുന്നതിനെ വിമര്‍ശിച്ചാണ് ഇ ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നേരത്തെ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണത്തിനായി മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചത്. എന്നാല്‍, ശശിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചതെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തെങ്കിലും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ശശി ഇപ്പോഴും സജീവമാണ്. പീഡന പരാതി ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നിരുന്നു.
ഈ വിഷയം ചേര്‍ത്താണ് ഇപ്പോള്‍ വി ടി ബല്‍റാം വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ടെന്നും കുറിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
പാലക്കാട് ചെര്‍പ്പുളശേറി സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിന്‍മേല്‍ മങ്കര പൊലിസ് അന്വേഷണം തുടങ്ങി.
അതേസമയം, ആരോപണ വിധേയനോ പീഡനത്തിന് ഇരായായ യുവതിക്കോ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത്. എന്നാല്‍, ഇവരെങ്ങനെ പാര്‍ട്ടി ഓഫിസില്‍ എത്തി എന്നതിനെ സംബന്ധിച്ച് നേതാക്കള്‍ക്ക് വിശദീകരിക്കാനായിട്ടില്ല.