മുഖ്യമന്ത്രിയോട് വിഎസ്; ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണം

ഹാരിസണ്‍ പ്ലാന്റേഷന്റെ നിയമലംഘനത്തിന് സര്‍ക്കാരും റവന്യുവകുപ്പും കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിന് വിഎസിന്റെ ഇടപെടല്‍.

Update: 2019-02-08 14:13 GMT

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചുപോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നിലനില്‍പ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണ്. 2012ല്‍ റവന്യൂമന്ത്രി പ്രഖ്യാപിച്ചത് എട്ട് ജില്ലകളിലായുള്ള ഹാരിസണിന്റെ മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുക്കുമെന്നായിരുന്നു. അത് നടന്നില്ല. കോടതികളില്‍ ഒത്തുകളിച്ച് ഹാരിസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കി കൊടുക്കുകയാണുണ്ടായത്.

പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു. നിയമലംഘനം നടത്തുന്ന ഹാരിസണ്‍ പ്ലാന്റേഷന്‍സിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കത്തിലെ ആവശ്യം. നെല്ലിയാമ്പതിയില്‍ നാലായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോള്‍ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശത്തിന്റെ കാര്യവും യുഡിഎഫ് ഭരണകാലത്തെ എല്‍ഡിഎഫ് നിലപാടും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഹാരിസണ്‍ പ്ലാന്റേഷന്റെ നിയമലംഘനത്തിന് സര്‍ക്കാരും റവന്യുവകുപ്പും കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിന് വിഎസിന്റെ ഇടപെടല്‍. 

Tags:    

Similar News