പിണറായി- വെള്ളാപ്പള്ളി അപ്രസക്ത മുന്നണി പിരിച്ചുവിടണം: വി എം സുധീരൻ

വെള്ളാപ്പള്ളിയെ വർഗീയവാദിയായും വർഗീയ ധ്രുവീകരണത്തിന്റെ വക്താവായും ആർഎസ്എസിന്റെ ആജ്ഞാനുവർത്തിയായും നേരത്തെ വിശേഷിപ്പിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്ത പിണറായി-കൊടിയേരി ദ്വയങ്ങൾ ഇപ്പോൾ വെള്ളാപ്പള്ളിയെ 'അഭിനവ നവോത്ഥാന നായകനാ'യി പ്രതിഷ്ഠിച്ചുറപ്പിക്കുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രവർത്തകരോടും അണികളോടും ജനങ്ങളോടുമുള്ള കൊടിയ വഞ്ചനയാണ്.

Update: 2019-10-10 06:45 GMT

തിരുവനന്തപുരം: നവോത്ഥാന സമിതി സ്ഥിരം അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ തന്നെ തീരുമാനിച്ചത് സംസ്ഥാന സർക്കാരിനെ നയിക്കുന്ന സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീർണ്ണതയുടേയും തീവ്ര അവസരവാദത്തിന്റേയും ആവർത്തിച്ചുള്ള പ്രതിഫലനമാണ് വ്യക്തമാക്കുന്നതെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ.

വെള്ളാപ്പള്ളിയെ വർഗീയവാദിയായും വർഗീയ ധ്രുവീകരണത്തിന്റെ വക്താവായും ആർഎസ്എസിന്റെ ആജ്ഞാനുവർത്തിയായും നേരത്തെ വിശേഷിപ്പിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്ത പിണറായി-കൊടിയേരി ദ്വയങ്ങൾ ഇപ്പോൾ വെള്ളാപ്പള്ളിയെ 'അഭിനവ നവോത്ഥാന നായകനാ'യി പ്രതിഷ്ഠിച്ചുറപ്പിക്കുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രവർത്തകരോടും അണികളോടും ജനങ്ങളോടുമുള്ള കൊടിയ വഞ്ചനയാണ്.

മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം എന്ന് അവകാശപ്പെടുകയും ഇപ്പോൾ അതിനെല്ലാം നേരെ വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തുവരുന്ന പിണറായിയും ശ്രീനാരായണ ധർമ്മങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് സർവ്വവിധ അധർമങ്ങളുടെയും പ്രതീകമായി മാറിയ വെള്ളാപ്പള്ളിയും തമ്മിലുള്ള ഈ തിന്മയുടെ കൂട്ടുകെട്ട് നവോത്ഥാന നായകർ നൽകിയ മഹത്തായ സന്ദേശങ്ങൾക്ക് വിരുദ്ധമായ ഹീനമായ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ മുന്നോട്ട് നീക്കുന്നതിനാണ്.

ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ഉയർത്തിപ്പിടിച്ച മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ കാറ്റിൽപറത്തി കേരളത്തിൽ മദ്യവ്യാപനവും മറ്റു ലഹരി വിൽപനകളും ശക്തിപ്പെടുത്തി സമാധാന ജീവിതം തകർത്ത് കേരളത്തെ ചോരക്കളമാക്കിയ പിണറായിയും ഗുരു നിന്ദകനായി അതിനെല്ലാം കുഴലൂതുന്ന വെള്ളാപ്പള്ളിയും നവോത്ഥാനത്തെ കുറിച്ച് പറയുന്നത് തന്നെ ജനങ്ങളുടെ സാമാന്യബുദ്ധിക്ക് നേരെയുള്ള വെല്ലുവിളിയാണ്.

നവോത്ഥാനസമിതി സ്ഥിരം സംവിധാനത്തിന്റെ അധ്യക്ഷനായി വെള്ളാപ്പള്ളിയെ നിലനിർത്തുന്നതിനു പകരം എത്രയും വേഗത്തിൽ തന്നെ നവോത്ഥാന നായകരെ നിന്ദിക്കുന്ന പരിഹാസ്യമായ ഈ പിണറായി- വെള്ളാപ്പള്ളി അപ്രസക്ത മുന്നണി പിരിച്ചു വിടുകയാണ് വേണ്ടതെന്നും സുധീരൻ ആവശ്യപ്പെട്ടു.

Tags:    

Similar News