വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മൽസരിച്ചേക്കും

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷംപേരും കുമ്മനം മല്‍സരിക്കണമെന്നാണ് പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.

Update: 2019-09-02 06:59 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലംകമ്മിറ്റി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ഭാഗമായി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷംപേരും കുമ്മനം മല്‍സരിക്കണമെന്നാണ് പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.

വട്ടിയൂര്‍ക്കാവ് മണ്ഡലം സമിതിയിലെ ഇരുപത്താറ് അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം രാജശേഖരന്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കഴിഞ്ഞദിവസമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ അഭിപ്രായം അറിയാനെത്തിയത്. ആര് മല്‍സരിക്കണമെന്നത് മുന്‍ഗണനാക്രമത്തില്‍ എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടു. വി.വി. രാജേഷ്, ജെ.ആര്‍. പത്മകുമാര്‍, പി.കെ. കൃഷ്ണദാസ് , കെ.സുരേന്ദ്രന്‍ എന്നിവരെയും ചിലര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ വികാരം എം.ടി. രമേശ് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ 50,709 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാർഥി ശശിതരൂര്‍ നേടിയത് 53, 545 വോട്ടാണ്. 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. സി.ദിവാകരന് കിട്ടിയത് 29, 414 വോട്ട്. ഈ പശ്ചാത്തലത്തില്‍ കുമ്മനത്തിന് ഏറെ സാധ്യതയാണെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍.

Tags: