യൂനിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്: മുഴുവൻ സീറ്റും എസ്എഫ്ഐ നിലനിർത്തി
പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ ജനാധിപത്യ രീതിയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. ഏതാനും വര്‍ഷങ്ങളായി കോളജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും എതിരാളികളില്ലാതെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മാത്രം പത്രികകള്‍ നല്‍കുന്ന സ്ഥിതിയായിരുന്നു.
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എസ്എഫ്ഐ നിലനിർത്തി. വലിയ ഭൂരിപക്ഷത്തിലായിരുന്നു എസ്.എഫ്.ഐ യുടെ വിജയം.
പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ ജനാധിപത്യ രീതിയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. ഏതാനും വര്‍ഷങ്ങളായി കോളജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും എതിരാളികളില്ലാതെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മാത്രം പത്രികകള്‍ നല്‍കുന്ന സ്ഥിതിയായിരുന്നു. എസ്എഫ്‌ഐ നേതാക്കള്‍ സംഘടനാ അംഗമായ വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ചകളും സമരങ്ങളുമാണ് തിരഞ്ഞെടുപ്പിനും മത്സരത്തിനും കളമൊരുക്കിയത്.
തിരഞ്ഞെടുപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലിസിനു ക്യാംപസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പല്‍ മുന്‍കൂട്ടി അനുവാദം നല്‍കിയിരുന്നു. കോളജിനു പുറത്ത് അധിക പോലിസിനെ വിന്യസിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിനു ശേഷം എസ്‌ഐ ഉള്‍പ്പെടെ 10 പേര്‍ അടങ്ങുന്ന സംഘമാണു കോളജ് കവാടത്തിനു പുറത്തു ഡ്യൂട്ടിയിലുള്ളത്. ഇന്ന് ഇവരുടെ എണ്ണം 30 ആയി വര്‍ധിപ്പിച്ചു. രാവിലെ 10 മുതല്‍ 1 മണി വരെ വോട്ടെടുപ്പും 2 മണി മുതല്‍ വോട്ടെണ്ണല്‍ എന്ന നിലയിലാണു തിരഞ്ഞെടുപ്പ് ക്രമീകരിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകളുള്ള വിദ്യാര്‍ഥികള്‍ക്കാണു വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം നൽകിയത്.
കെ.എസ്.യു, എഐഎസ്എഫ് യൂനിയനുകളാണ് ഇക്കുറി എസ്.എഫ്.ഐക്കെതിരേ മൽസരിച്ചത്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സൺ, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, 2 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ (യുയുസി), പിജി ഒന്നാം വര്‍ഷ പ്രതിനിധി എന്നീ 7 സ്ഥാനങ്ങളിലേക്കാണു മത്സരം നടന്നത്.