ഐക്യരാഷ്ട്രസഭയുടെ ജീവിതശൈലി രോഗനിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

2020ല്‍ ഐക്യരാഷ്ട്രസഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏഴുരാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യവകുപ്പിനെ തിരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

Update: 2020-09-25 00:55 GMT

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ജീവിതശൈലി രോഗനിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അദാനം ഗെബ്രിയേസസ് ആണ് യുഎന്‍ ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.


 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ എല്ലാതലം ആശുപത്രികളിലും ജീവിതശൈലീ രോഗനിയന്ത്രണത്തിനും ചികില്‍സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിതശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായതുകൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്നിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ല്‍ ഐക്യരാഷ്ട്രസഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏഴുരാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യവകുപ്പിനെ തിരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്.

കേരളത്തിലെ ജീവിതശൈലീ രോഗപദ്ധതിയും അതിലൂടെ ചികില്‍സയും സൗജന്യസേവനങ്ങളും ഒരുവലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്. ഇതിനോടൊപ്പംതന്നെ അതിനൂതനമായ ശ്വാസകോശ രോഗനിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികില്‍സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

Tags:    

Similar News