കേന്ദ്രബജറ്റ്: രാജ്യത്തെ വിറ്റുതുലയ്ക്കുന്നതും കേരളത്തോട് വിദ്വേഷം തീര്‍ക്കുന്നതും- വെല്‍ഫെയര്‍ പാര്‍ട്ടി

കേരളത്തെ വികസനമുരടിപ്പിലേക്ക് തള്ളിവീഴ്ത്തുക എന്ന ഗൂഢപദ്ധതിയാണ് ഇതിലൂടെ വെളിവാകുന്നത്. രണ്ട് പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് കൂടുതല്‍ നികുതി വിഹിതം നല്‍കുകയായിരുന്നു ന്യായമായും വേണ്ടിയിരുന്നത്.

Update: 2020-02-02 09:28 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ വിറ്റുതുലയ്ക്കുന്നതും കേരളത്തോടുള്ള സംഘപരിവാറിന്റെ വിദ്വേഷം തീര്‍ക്കുന്നതും പ്രവാസികളുടെ മേല്‍ അധികഭാരം ചുമത്തുന്നതുമായ ബജറ്റാണ് ബിജെപി സര്‍ക്കാരിന്റേതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. എല്‍ഐസി അടക്കമുള്ള പൊതുമേഖയിലെ അവശേഷിച്ച വലിയ സ്ഥാപനങ്ങളെല്ലാം വില്‍ക്കാനുള്ള തീരുമാനം രാജ്യത്തെ ഭീകരമായ കോര്‍പറേറ്റ് അടിമത്വത്തിലേക്കെത്തിക്കും. കേരളത്തിന്റെ നികുതി വിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.9 ശതമാനത്തിലേക്ക് താഴ്ത്തിയത് സംസ്ഥാനത്തോട് വിദ്വേഷത്തോടെ പെറുമാറുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരം സമീപനത്തിന്റെ ഭാഗമാണ്.

കേരളത്തെ വികസനമുരടിപ്പിലേക്ക് തള്ളിവീഴ്ത്തുക എന്ന ഗൂഢപദ്ധതിയാണ് ഇതിലൂടെ വെളിവാകുന്നത്. രണ്ട് പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് കൂടുതല്‍ നികുതി വിഹിതം നല്‍കുകയായിരുന്നു ന്യായമായും വേണ്ടിയിരുന്നത്. അപ്പോഴാണ് ഉള്ളതുകൂടി ഇല്ലാതാക്കുന്നത്. ഈ അന്യായത്തെ ന്യായീകരിക്കുന്ന ബിജെപിയെ കേരളജനത പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. യാതൊരു ഭാവനയുമില്ലാത്ത കണക്കിലെ കളികള്‍ മാത്രമാണ് നിര്‍മലാ സീതാരമന്റെ ബജറ്റ്. തൊഴിലില്ലായ്മയും കര്‍ഷകപ്രതിസന്ധിയും രൂക്ഷമാക്കാനാണ് ബജറ്റ് വഴിയൊരുക്കുക. രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ആകെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.  

Tags: