മോദി സർക്കാർ കശ്മീരിൽ നടപ്പാക്കുന്നത് ഇസ്രായേലി അജണ്ട: ഐജാസ് അഹമ്മദ് റാതര്‍

നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ 39ാം ദിവസം മാത്രമാണ് സഹോദരനുമായി ഫോണില്‍ സംസാരിക്കാനായത്. രണ്ട് വാചകങ്ങള്‍ മാത്രമാണ് ഫോണിലൂടെ അദ്ദേഹം തന്നോട് പറഞ്ഞത് -ഇത് ഇസ്രായേലാണ്, സുഖമാണ് എന്നുമാത്രം.

Update: 2019-10-01 05:11 GMT

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കശ്മീരിൽ നടപ്പാക്കുന്നത് ഇസ്രായേലി അജണ്ടയാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുന്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി ഐജാസ് അഹമ്മദ് റാതര്‍. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കേരള മീഡിയ അക്കാദമിയുടെ മാസികയായ 'മീഡിയ'യുടെ കശ്മീര്‍ പതിപ്പ് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എ ബേബിയില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലി അധിനിവേശ പ്രദേശങ്ങളില്‍ കാണുന്നത് കശ്മീരിലും സംഭവിച്ചേക്കാം. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരില്‍ നിലനിൽക്കുന്നത്. ഒരു മാസത്തോളം ബിജെപി തല്‍സ്ഥിതി തുടരുമായിരിക്കും. ഒടുവില്‍ സഹികെട്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുമ്പോള്‍ എന്ത് സംഭവിക്കും. ചരിത്രം കണ്ട വലിയ വംശീയ കൂട്ടക്കൊല തന്നെ അരങ്ങേറുമോയെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ 70,000ത്തിലധികം പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. കശ്മീരിനെ ഇന്ത്യയോട് പൂര്‍ണമായി യോജിപ്പിക്കാനാണ് 370ാം വകുപ്പ് എടുത്ത് കളഞ്ഞതെന്നാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ വാദം. എന്നാല്‍, കശ്മീരില്‍ ആശയ സംവാദത്തിന്റെ അവസാനമാണിത്. കശ്മീരിന്റെ പ്രത്യേക പദവിയും സ്വത്വവും എല്ലാം ഇന്ത്യ സംരക്ഷിക്കുമെന്ന വിശ്വാസമാണ് അവിടുത്തെ ജനതക്കുണ്ടായിരുന്നത്. 1950 മുതല്‍ കശ്മീരില്‍ പ്രാഥമികതലം മുതല്‍ സൗജന്യ വിദ്യാഭ്യാസമാണ്. ജനങ്ങളില്‍ 10 ശതമാനം മാത്രമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളത്. 70 വയസ്സാണ് ശരാശരി ആയുസ്സ്. എന്നിട്ടും കശ്മീരില്‍ വികസനം സൃഷ്ടിക്കാനാണ് എല്ലാം ചെയ്യുന്നതെന്നാണ്  അമിത് ഷാ പറയുന്നത്.


കശ്മീരിൽ എവിടെ തിരിഞ്ഞാലും പട്ടാളമാണ്. ജനങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് രണ്ട് മാസമായി. ദിവസവും രണ്ട് പ്രാവശ്യമാണ് ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അടച്ചുപൂട്ടലുകൾ വ്യാപകമായി നടക്കുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ 39ാം ദിവസം മാത്രമാണ് സഹോദരനുമായി ഫോണില്‍ സംസാരിക്കാനായത്. രണ്ട് വാചകങ്ങള്‍ മാത്രമാണ് ഫോണിലൂടെ അദ്ദേഹം തന്നോട് പറഞ്ഞത് -ഇത് ഇസ്രായേലാണ്, സുഖമാണ് എന്നുമാത്രം. തെക്കേ ഏഷ്യയില്‍ ഈ 21ാം നൂറ്റാണ്ടില്‍ ഇത് ആലോചിക്കാന്‍ പറ്റുമോ. സാധാരണ നില പുനഃസ്ഥാപിച്ചുവെന്ന് ബിജെപി വിശേഷിപ്പിക്കുന്നത് ഇതിനെയാണോ. നിയമസഭ മണ്ഡല പുനര്‍നിര്‍ണയശേഷം ജമ്മുവില്‍ ജനസംഖ്യ വര്‍ധിപ്പിക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരിന്റെ കാര്യത്തില്‍ മോദിയും അമിത് ഷായും എടുത്ത തീരുമാനം രാജ്യത്തെ ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണെന്ന് എം.എ ബേബി പറഞ്ഞു. ഇത് തുടര്‍ന്നാല്‍ ഭരണഘടന തത്വങ്ങള്‍ പിച്ചിച്ചീന്തി ഇന്ത്യയൊരു ഫാഷിസ്റ്റ് രാജ്യമായി മാറാമെന്നും അദ്ദേഹം പറഞ്ഞു. കേരളാ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, മലയാള മനോരമ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയം, ഏഷ്യാനെറ്റ് ന്യൂസ് അസി.എക്സി.എഡിറ്റർ എസ് ബിജു, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ, ഋഷി കെ മനോജ് സംസാരിച്ചു.

Tags: