കോഴിക്കോട്ട് ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹ്മാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ചെങ്കല്‍ മെഷീന്റെ ഓപറേറ്റര്‍മാരാണ് ഇരുവരും. കല്ല് വെട്ടുന്നതിനിടെ വലിയ തോതില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍നിന്ന് മണ്ണിടിയുകയും മണ്‍കൂനയ്ക്കിടയിലെ കുറ്റന്‍ കല്ല് തലയില്‍ പതിക്കുകയുമായിരുന്നു.

Update: 2019-06-18 09:03 GMT

കോഴിക്കോട്: കൊടിയത്തൂര്‍ പഴംപറമ്പിലെ ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുറഹ്മാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ചെങ്കല്‍ മെഷീന്റെ ഓപറേറ്റര്‍മാരാണ് ഇരുവരും. കല്ല് വെട്ടുന്നതിനിടെ വലിയ തോതില്‍ കൂട്ടിയിട്ട മണ്‍കൂനയില്‍നിന്ന് മണ്ണിടിയുകയും മണ്‍കൂനയ്ക്കിടയിലെ കുറ്റന്‍ കല്ല് തലയില്‍ പതിക്കുകയുമായിരുന്നു. ഈ സമയത്ത് 20 ഓളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ടായിരുന്നു. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.



 

അപകടം നടന്ന ഉടന്‍തന്നെ ക്വാറിയിലെ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പോലിസ്, മുക്കം ഫയര്‍ഫോഴ്‌സ് എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളെ പത്തോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയില്‍നിന്ന് പുറത്തെടുത്തു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പലവട്ടം സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

വാഴക്കൃഷിക്കെന്ന പേരില്‍ നിലംനികത്തിയത്. പ്രദേശത്തെ അനധികൃത ഖനനത്തെക്കുറിച്ച് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍പ്പറമ്പില്‍ അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുളളതാണ് ക്വാറി. തിരുവമ്പാടി സിഐ രാജപ്പന്‍, മുക്കം എസ്‌ഐ കെ ഷാജിദ്, ജനമൈത്രി പോലിസുകാരായ എഎസ്‌ഐ അസയിന്‍, സിപിഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍, കെ പി ചന്ദ്രന്‍, മുഹമ്മദ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. 

Tags:    

Similar News