യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍

എടവണ്ണ ,കൊടുവള്ളി,അരീക്കോട് ,കരുവാരക്കുണ്ട്, ഭാഗത്ത് പ്രതികളെ സഹായിച്ച കൂടുതല്‍ പേരെ കുറിച്ച് സൂചന ലഭിച്ചതായും അവരെയെല്ലാം ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘത്തലവന്‍ ഡിവൈഎസ്പി പി എ ശിവദാസന്‍ അറിയിച്ചു.

Update: 2019-06-12 15:16 GMT

പെരിന്തല്‍മണ്ണ: കരുവാരക്കുണ്ട് തുവ്വൂരില്‍ വച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശി ചീരാംതൊടിക ഹാഫിദ് (21) , കാളികാവ് പേവുന്തറ സ്വദേശി കല്ലിടുമ്പന്‍ അനീസ് (32) എന്നിവരെയാണ് മലപ്പുറം ജില്ലാപോലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ ശിവദാസും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 29 ന് രാത്രിയിലാണ് കേസിനാസ്പതമായ സംഭവം. കരുവാരക്കുണ്ട് തുവ്വൂരില്‍ വച്ച് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ അവര്‍ സഞ്ചരിച്ച കാറില്‍ ജീപ്പുകൊണ്ടിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അരീക്കോട് ഭാഗത്ത് ഒരു വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചും പൊള്ളലേല്‍പ്പിച്ചും പരിക്കേല്‍പ്പിച്ചതായും പോലിസ് പറഞ്ഞു.

ഈ കേസില്‍ നേരത്തേ അഞ്ചുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. എടവണ്ണ ,കൊടുവള്ളി,അരീക്കോട് ,കരുവാരക്കുണ്ട്, ഭാഗത്ത് പ്രതികളെ സഹായിച്ച കൂടുതല്‍ പേരെ കുറിച്ച് സൂചന ലഭിച്ചതായും അവരെയെല്ലാം ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘത്തലവന്‍ ഡിവൈഎസ്പി പി എ ശിവദാസന്‍ അറിയിച്ചു. പ്രത്യേക അന്വേഷണസംഘത്തിലെ സതീഷ് കുമാര്‍ , സി പി മുരളി, ടി ശ്രീകുമാര്‍ , എന്‍ ടി കൃഷ്ണകുമാര്‍ , എം മനോജ്കുമാര്‍ ,ആസിഫ് അലി, ശശികുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News