സംസ്ഥാനത്ത് നാളെമുതൽ ട്രോളിങ് നിരോധനം

മല്‍സ്യസമ്പത്ത് കുറഞ്ഞത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ കാര്യമായി ബാധിക്കും. നിരോധന കാലത്ത് പരമ്പരാഗത തൊഴിലാളികള്‍ക്ക് മാത്രമാണ് കടലില്‍ പോകാന്‍ അനുമതിയുള്ളത്. വലിയ ബോട്ടുകളൊന്നും മീന്‍ പിടിക്കാന്‍ ഇറങ്ങാത്തതിനാല്‍ കൂടുതല്‍ വരുമാനം ലഭിക്കേണ്ടതാണ്. 12 നോട്ടിക്കല്‍ മൈല്‍ ദൂരംവരെ ഇവര്‍ക്ക് മീന്‍ പിടിക്കാം.

Update: 2019-06-08 08:07 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെമുതല്‍ ആരംഭിക്കും. 52 ദിവസമായിരിക്കും നിരോധനം. മല്‍സ്യസമ്പത്ത് കുറഞ്ഞത് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ കാര്യമായി ബാധിക്കും.

നിരോധന കാലത്ത് പരമ്പരാഗത തൊഴിലാളികള്‍ക്ക് മാത്രമാണ് കടലില്‍ പോകാന്‍ അനുമതിയുള്ളത്. വലിയ ബോട്ടുകളൊന്നും മീന്‍ പിടിക്കാന്‍ ഇറങ്ങാത്തതിനാല്‍ കൂടുതല്‍ വരുമാനം ലഭിക്കേണ്ടതാണ്. 12 നോട്ടിക്കല്‍ മൈല്‍ ദൂരംവരെ ഇവര്‍ക്ക് മീന്‍ പിടിക്കാം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഴക്കാലത്ത് മീന്‍ ലഭിക്കുന്നില്ല. കാലാവസ്ഥമാറ്റവും ഇരട്ടവല ഉപയോഗിച്ച് വലിയ ബോട്ടുകള്‍ മീന്‍ പിടിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.

രണ്ടുംമൂന്നും മാസം കൂടിയാണ് മണ്ണെണ്ണയുടെ സബ്‌സിഡി ലഭിക്കുന്നത്. ഇതരസംസ്ഥാന ബോട്ടുകള്‍ കേരള തീരത്ത് കെട്ടിയിടരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്കയിടങ്ങളിലും പാലിക്കപ്പെടാറില്ല. മണ്‍സൂണ്‍ സമയത്തെ ഈ ഒന്നരമാസക്കാലം മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് യന്ത്രവത്കൃതബോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. നിരോധനം ലംഘിക്കുന്നവരെ പിടിക്കാന്‍ തീരദേശ പോലിസും എല്ലാ സന്നാഹവുമായി രംഗത്തുണ്ട്. ആഴക്കടലില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ ബോട്ടുകളെ മാത്രം നിയന്ത്രിക്കുന്നതിനോട് മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

Tags:    

Similar News