എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ക്ക് ഒത്താശചെയ്യുന്നത് നാണംകെട്ട മന്ത്രി കെ ടി ജലീലെന്ന് ചെന്നിത്തല

എസ്എഫ്‌ഐ നേതാക്കളുടെ അക്രമങ്ങള്‍ക്കും വിദ്യാര്‍ഥി വിരുദ്ധനിലപാടുകള്‍ക്കും ഒത്താശ ചെയ്യുന്നത് കെ ടി ജലീലെന്ന നാണംകെട്ട മന്ത്രിയാണെന്ന് ചെന്നിത്തല ആരോപിച്ചു. എസ്എഫ്‌ഐയുടെ ശവദാഹം നടത്തണമെന്ന് എതിരാളികള്‍ ആവശ്യപ്പെടുന്നെന്നാണ് ജലീല്‍ പറയുന്നത്.

Update: 2019-07-18 08:12 GMT

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എസ്എഫ്‌ഐ നേതാക്കളുടെ അക്രമങ്ങള്‍ക്കും വിദ്യാര്‍ഥി വിരുദ്ധനിലപാടുകള്‍ക്കും ഒത്താശ ചെയ്യുന്നത് കെ ടി ജലീലെന്ന നാണംകെട്ട മന്ത്രിയാണെന്ന് ചെന്നിത്തല ആരോപിച്ചു. എസ്എഫ്‌ഐയുടെ ശവദാഹം നടത്തണമെന്ന് എതിരാളികള്‍ ആവശ്യപ്പെടുന്നെന്നാണ് ജലീല്‍ പറയുന്നത്. അതുകൊണ്ട് ജലീല്‍ എന്താണ് ഉദ്ദേശിക്കുന്നത്.

വിദ്യാര്‍ഥികളുടെ ശവദാഹം നടത്തണമെന്നാണോ. സംസ്ഥാനത്തെ കോളജുകളില്‍ നടക്കുന്നത് എസ്എഫ്‌ഐയുടെ ഗുണ്ടാവിളയാട്ടമാണെന്നും സാമൂഹ്യവിരുദ്ധരുടെ താവളമായി എസ്എഫ്‌ഐ കാംപസുകളെ മാറ്റുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷാക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പോലിസ് റാങ്ക് പട്ടിക റദ്ദാക്കണം. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് വ്യാപം അഴിമതിക്ക് തുല്യമാണ്.

അതിനാല്‍, ഇക്കാര്യത്തെക്കുറിച്ച് സിബിഐ അന്വേഷണമാണ് വേണ്ടത്. പിഎസ്‌സി പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണം ഉള്‍പ്പടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ സ്വീകാര്യമല്ല. എന്ത് ക്രമക്കേട് നടന്നാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുത്തേറ്റ യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണ്. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  

Tags:    

Similar News