സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു.

Update: 2019-05-27 14:37 GMT

തിരുവനന്തപുരം: മൽസ്യമേഖലയുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിങ് സംബന്ധിച്ച് സർക്കാർ വിളിച്ചുചേർത്ത മൽസ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു. മൽസ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മൽസ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിങ് നിരോധനമെന്ന് മന്ത്രി വ്യക്തമാക്കി.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിരോധനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മൽസ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മൽസ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐഡി കാർഡ് കൈയിൽ കരുതേണ്ടതാണ്. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മൽസ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News