കാർഷിക ലോണുകൾക്ക് മോറട്ടോറിയം: അനുമതി തിരഞ്ഞെടുപ്പിന് ശേഷമെന്ന് ടീക്കാറാം മീണ

കോഴിക്കോട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും പറഞ്ഞു.

Update: 2019-04-13 07:18 GMT

തിരുവനന്തപുരം: കർഷകരുടെ ലോണുകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ഇനി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഫയലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇനി ഈ ഫയൽ വീണ്ടും ദില്ലിക്ക് അയച്ചാൽ തിരിച്ചടി ലഭിക്കും. ഈ സാഹചര്യത്തിൽ മോറട്ടോറിയം ഡിസംബർ വരെ നീട്ടുന്നതിനുള്ള അനുമതി തിരഞ്ഞെടുപ്പിന് ശേഷം നൽകും. നിലവിലുള്ള മോറട്ടോറിയത്തിന് ഒക്ടോബർ 11 വരെ കാലാവധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ ടിക്കാറാം മീണ ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും പറഞ്ഞു. പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ട്. അത് എല്ലാവരും പാലിക്കണം. ലക്ഷ്മണ രേഖ കടന്നാൽ നടപടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാസർകോട്, തൃശ്ശൂർ, കൊല്ലം കലക്ടർമാർക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളിൽ അവർക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    

Similar News