കൊവിഡ് രോഗിക്ക് പീഡനം: ഉത്തരവാദിത്തം ആരോഗ്യവകുപ്പിന്- എസ് ഡിപിഐ

സര്‍ക്കാര്‍ വ്യാപകമായി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നതിന്റെ ഉദാഹരണമാണിത്.

Update: 2020-09-06 13:12 GMT

പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്ന് എസ് ഡിപിഐ. സര്‍ക്കാര്‍ അലംഭാവത്തിന്റെ ഇരയാണ് പീഡനത്തിന് വിധേയായ പെണ്‍കുട്ടി. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. ഇടതുഭരണത്തില്‍ കേരളത്തില്‍ കൊവിഡ് രോഗിക്ക് പോലും സുരക്ഷിതത്വമില്ലാതായെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കേസില്‍ അറസ്റ്റിലായ കായംകുളം സ്വദേശി നൗഫല്‍ ഐപിസി 308 വകുപ്പടക്കം നിരവധി കേസിലെ പ്രതിയാണ്. മാത്രമല്ല, കൊവിഡ് പ്രോട്ടോകോളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോയത്. ക്രിമിനല്‍ കേസിലെ പ്രതി എങ്ങനെ സര്‍ക്കാര്‍ ആംബുലന്‍സ് ഡ്രൈവറായെന്ന് ആരോഗ്യമന്ത്രി മറുപടി പറയണം. സര്‍ക്കാര്‍ വ്യാപകമായി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ മറവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയിട്ടുണ്ടെന്നതിന്റെ ഉദാഹരണമാണിത്.

രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍, ആരോഗ്യപ്രവര്‍ത്തകരില്ലാതെ യുവതിയെ രാത്രിയില്‍ ഒറ്റയ്ക്ക് പറഞ്ഞുവിട്ടത് ഗുരുതരമായ വീഴ്ചയാണ്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അന്‍സാരി എനാത്ത്, ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം, സെക്രട്ടറി മുഹമ്മദ് അനീഷ്, ട്രഷറര്‍ റിയാഷ് കുമ്മണ്ണൂര്‍ സംബന്ധിച്ചു. 

Tags:    

Similar News