സമ്പൂര്‍ണ വികസനത്തിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക; എസ്ഡിപിഐ ലോങ് മാര്‍ച്ച് തുടങ്ങി

31ന് രാത്രി ഏഴോടെ മലപ്പുറത്ത് ഇരുമാര്‍ച്ചുകളും പൊതുസമ്മേളനത്തോടെ സമാപിക്കും

Update: 2019-01-27 15:44 GMT

വഴിക്കടവ്: സമ്പൂര്‍ണ വികസനത്തിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ സംഘടിപ്പിക്കുന്ന നാലുദിവസത്തെ ലോങ് മാര്‍ച്ച് വഴിക്കടവില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍മാരായ അഡ്വ. കെ സി നസീര്‍, ബാബുമണി കരുവാരക്കുണ്ട് എന്നിവര്‍ക്ക് പതാക കൈമാറിയാണ് ഉദ്ഘാടന ചെയ്തത്. ബ്രിട്ടീഷുകാരുടെ കാലത്തും കേരളപ്പിറവിക്കു ശേഷവും ഭരണാധികാരികള്‍ മലപ്പുറം ജില്ലയോട് കടുത്ത അവഗണന തുടരുകയാണെന്ന് അബ്ദുല്‍മജീദ് ഫൈസി കുറ്റപ്പെടുത്തി. കേരളപ്പിറവിക്കു ശേഷവും രണ്ട് മുന്നണികളും മലപ്പുറത്തെ അവഗണിക്കുകയാണ്. ജാതിയും മതവും നോക്കി ഈ അവഗണനയിപ്പോള്‍ കൂടുതല്‍ വ്യാപകമാവുകയാണ്. കേരളം രൂപീകരിച്ചപ്പോള്‍ അഞ്ച് ജില്ലകള്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീടു വന്ന ഒമ്പത് ജില്ലകളും വികസനത്തിനുവേണ്ടിയാണു രൂപീകരിച്ചത്. എന്നാല്‍ മലപ്പുറം ജില്ല രൂപീകൃതമായപ്പോള്‍ മാത്രമാണ് അതിനെതിരേ ജാതിയും മതവും നോക്കിയുള്ള വിമര്‍ശനം ഉയര്‍ന്നത്. 20 ലക്ഷം ജനങ്ങളുള്ള കോട്ടയത്തും 42 ലക്ഷം ജനങ്ങളുള്ള മലപ്പുറത്തും ആറ് താലൂക്കുകള്‍ വീതമാണുള്ളത്. ജില്ലാ വിഭജനമെന്ന ആശയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും സ്വന്തം നിലപാട് വ്യക്തമാക്കണം. മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് ജില്ലാ വിഭജനമുണ്ടായേപറ്റൂ. ഈ വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനെതിരേ ജനങ്ങളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ജില്ലാ വിഭജനമെന്ന ആവശ്യത്തെ നിരാകരിക്കുന്നവരെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ ജില്ലയിലെ ജനങ്ങള്‍ ഒന്നടങ്കം പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു. എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു, എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജലീല്‍ നീലാമ്പ്ര, ഡോ. സി എച്ച് അഷ്‌റഫ്, അഡ്വ. എ എ റഹീം, പി പി ഷൗക്കത്ത്, ജില്ലാ സെക്രട്ടറി ടി എം ഷൗക്കത്ത്, പി ഹംസ, ടി സിദ്ധീഖ്, ഉസ്മാന്‍ പൂവത്തി, കെ സി സലാം, ലത്തീഫ് വല്ലാഞ്ചിറ, കെ എം മുഹമ്മദ് അലി(ബാപ്പു), കെ ഇസ്മായില്‍, കെ എം അഹമ്മദ് നിഷാദ്, ഫൈസല്‍ ആനപ്ര, ഇ എ റഷീദ് അരീക്കോട്, അനസ് മൂത്തേടം സംസാരിച്ചു. രണ്ട് മേഖലകളായാണ്

    ലോങ് മാര്‍ച്ച് നടത്തുന്നത്. എടക്കരയില്‍നിന്ന് ബാബുമണി കരുവാരക്കുണ്ട് നയിക്കുന്ന മാര്‍ച്ചും വെളിയങ്കോടുനിന്ന് അഡ്വ. കെ സി നസീര്‍ നയിക്കുന്ന മാര്‍ച്ചും ആരംഭിക്കും. ഈ മാസം 31ന് രാത്രി ഏഴോടെ മലപ്പുറത്ത് ഇരുമാര്‍ച്ചുകളും പൊതുസമ്മേളനത്തോടെ സമാപിക്കും





Tags:    

Similar News