കൊച്ചി മെട്രോ സ്‌റ്റേഷനില്‍ ടിക്കറ്റിലാതെ കടന്നു; ടിക്കറ്റില്ലാതെ യാത്രയും ചെയ്തു. ഒടുവില്‍ കുടുങ്ങി

Update: 2019-01-11 17:20 GMT

കൊച്ചി: അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മെട്രോ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാതെ കടന്നുകൂടിയ യുവതിയും യുവാവും ആലുവ മുതല്‍ കലൂര്‍ സ്റ്റേഡിയം സ്റ്റേഷന്‍ വരെ കൊച്ചി മെടട്രോയില്‍ സഞ്ചരിച്ചു. ടിക്കറ്റില്ലാതെ പിടിയിലായപ്പോള്‍ കൈയുംകാലും പിടിച്ചു പിഴയൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു.

2017 ജൂണില്‍ കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയശേഷം ഇതാദ്യമായിട്ടാണു ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമിലും മെട്രോയിലും അനധികൃതമായി യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ യുവാവും യുവതിയും ടിക്കറ്റെടുക്കാതെ ആലുവ മെട്രോ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നത് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. ഇവിടെനിന്നും മെട്രോയില്‍ കയറിയ ഇരുവരും മൂന്നരയോടെ കലൂര്‍ സ്റ്റേഡിയം സ്റ്റേഷനിലിറങ്ങി.

ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോമില്‍ കയറിയെങ്കിലും കലൂര്‍ സ്റ്റേഷനില്‍നിന്നും പുറത്തിറങ്ങാന്‍ സാധിച്ചില്ല. പ്ലാറ്റ്ഫോമിനകത്ത് കുടുങ്ങിപ്പോയ ഇരുവരും പുറത്തു കടക്കാന്‍ സ്റ്റേഷന്റെ സുരക്ഷാചുമതലയുള്ള സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരെ സമീപിച്ചപ്പോഴാണു കെഎംആര്‍എല്‍. അധികൃതര്‍ വിവരമറിഞ്ഞത്. ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 500 രൂപയാണു പിഴ ഒടുക്കേണ്ടത്. ഇതിനുള്ള കാശില്ലെന്ന് ഇരുവരും അറിയിച്ചതോടെ അധികൃതര്‍ കുഴങ്ങി.

ഏതെങ്കിലും സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു കയറുന്ന യാത്രക്കാര്‍ക്കു കൂടുതല്‍ നിരക്കുള്ള മറ്റേതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങണമെന്നു തോന്നിയാല്‍ ആ സ്റ്റേഷനില്‍ എത്തുമ്പോള്‍ അധിക നിരക്ക് ഒടുക്കാനുള്ള എക്സസ് വ്യവസ്ഥ പ്രകാരം ടിക്കറ്റ് എടുക്കാന്‍ ഇരുവരും സമ്മതിച്ചതോടെ പ്രശ്നം പരിഹരിച്ചു. ഇതുപ്രകാരം ആലുവയില്‍നിന്നും മഹാരാജാസ് വരെയുള്ള നിരക്ക് ഒടുക്കി ടിക്കറ്റെടുത്താണ് ഇരുവരും പ്ലാറ്റ്ഫോമില്‍നിന്നും പുറത്തിറങ്ങിയത്.




Tags:    

Similar News