സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് അംഗീകരിക്കില്ല; നടപടി ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് വി സിയുടെ കത്ത്

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിയോട് യോജിക്കാനാവില്ലെന്നും നടപടി തിരുത്തണമെന്നും വി സി ഗവര്‍ണറോട് കത്തില്‍ ആവശ്യപ്പെട്ടു.

Update: 2022-10-18 14:23 GMT

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍പിള്ള. നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വി സി ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടിയോട് യോജിക്കാനാവില്ലെന്നും നടപടി തിരുത്തണമെന്നും വി സി ഗവര്‍ണറോട് കത്തില്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലാ നിയമപ്രകാരവും സ്റ്റാറ്റിയൂട്ട് പ്രകാരവും മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്ന് വി സി കത്തില്‍ വിശദീകരിച്ചു. മുന്‍കാലങ്ങളിലുള്ള നടപടിക്രമങ്ങളും കോടതി വിധികളും ഉദ്ധരിച്ചുകൊണ്ടായിരുന്നു വിസിയുടെ വിശദീകരണക്കത്ത്. ഭരണപക്ഷത്തെ സെനറ്റ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനുള്ള കാരണങ്ങളും വി സി വിവരിക്കുന്നുണ്ട്.

സെനറ്റ് അംഗങ്ങളില്‍ പലരും ഡിപ്പാര്‍ട്‌മെന്റ് തലവന്മാരാണ്. അവര്‍ക്ക് പരീക്ഷാ ചുമതലകളും അക്കാദമിക് ചുമതലകളും ഉണ്ട്. ചിലര്‍ അവധിയായിരുന്നു. അതുകൊണ്ടാണ് പലര്‍ക്കും സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്നും വി സി വ്യക്തമാക്കി.

തന്റെ നിര്‍ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവര്‍ണര്‍ അയോഗ്യരാക്കിയത്. ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍തന്നെ നാമനിര്‍ദേശംചെയ്ത 15 പേര്‍ക്കാണ് സെനറ്റംഗത്വം നഷ്ടമായത്.

Tags:    

Similar News