ജിഎസ്ടി നിലവില്‍ വന്ന ശേഷം വാറ്റ് കുടിശ്ശിക: 3250 ഹരജികള്‍ ഹൈക്കോടതി തള്ളി

ഹരജികള്‍ തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഏകദേശം 1800 കോടി രൂപയോളം വരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Update: 2019-01-11 14:14 GMT

കൊച്ചി: ജിഎസ്ടി നിലവില്‍ വന്ന ശേഷവും മൂല്യവര്‍ധിത നികുതി(വാറ്റ് ) കുടിശികയും പിഴയും ഈടാക്കാനുള്ള നികുതി അധികൃതരുടെ നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 3250 ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേരള മൂല്യവര്‍ധിത നികുതി നിയമ പ്രകാരം 2011 -12 വര്‍ഷം മുതല്‍ ലഭിക്കേണ്ട നികുതി കുടിശികയും പിഴയും ഈടാക്കുന്നതിനെതിരെയാണ് വ്യാപാരികള്‍ ഹരജി നല്‍കിയത്. 101ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഏകീകൃത നികുതി സമ്പ്രദായമെന്ന നിലയില്‍ ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടിക്കു മുമ്പുള്ള നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ പഴയ നിയമപ്രകാരം പിഴയീടാക്കുന്നതു നിയമപരമല്ലെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ഹരജികള്‍ തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഏകദേശം 1800 കോടി രൂപയോളം വരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.നിയമനടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഹരജിക്കാര്‍ക്ക് നോട്ടിസ് അയച്ചത്. ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പുള്ള കുടിശിഖ തുകയും മറ്റും ഹരജിക്കാര്‍ക്ക് നല്‍കാതിരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.




Tags:    

Similar News