കരസേനാ മേധാവിയുടെ പദവി അധികപ്രസംഗം നടത്താനുള്ള കസേരയല്ലെന്ന് ധനമന്ത്രി

മോദി ഭരണത്തില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാവുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Update: 2019-12-28 06:35 GMT

തിരുവനന്തപുരം: കരസേനാ മേധാവിയുടെ പദവി അധികപ്രസംഗം നടത്താനുള്ള കസേരയല്ലെന്ന് ബിപിന്‍ റാവത്തിനെ ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ഇത്തരം ചുമതലയുള്ളവര്‍ സാധാരണഗതിയില്‍ രാഷ്ട്രീയച്ചുവയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്താറില്ല. തന്താങ്ങളുടെ ചുമതലകളെയും പരിധിയെയും കുറിച്ച് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാകും. അതൊക്കെ ലംഘിക്കപ്പെടുകയാണ്. മോദി ഭരണത്തില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാവുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കരസേനാ മേധാവിയുടെ പദവി അധികപ്രസംഗം നടത്താനുള്ള കസേരയല്ലെന്ന് ബിപിന്‍ റാവത്തിനെ ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. ഇത്തരം ചുമതലയുള്ളവര്‍ സാധാരണഗതിയില്‍ രാഷ്ട്രീയച്ചുവയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്താറില്ല. തന്താങ്ങളുടെ ചുമതലകളെയും പരിധിയെയും കുറിച്ച് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാകും. അതൊക്കെ ലംഘിക്കപ്പെടുകയാണ്. മോദി ഭരണത്തില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാവുകയാണ്. കരസേനാ മേധാവിയുടെ അഭിപ്രായപ്രകടനം കേവലമൊരു നിരീക്ഷണമായി മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിദ്യാര്‍ത്ഥികളെക്കുറിച്ചും ഇപ്പോള്‍ നടക്കുന്ന സമരങ്ങളെയും കുറിച്ചുള്ള അഭിപ്രായപ്രകടനത്തേക്കാള്‍ അപകടകരമാണ് നേതൃത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പങ്ങള്‍. യഥാര്‍ത്ഥ നേതാക്കള്‍ പട്ടാളത്തിലാണുള്ളതെന്നും അക്കാരണത്താല്‍ തങ്ങള്‍ വേറിട്ടു നില്‍ക്കുന്നുവെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്. രാഷ്ട്രീയാധികാരം ദാഹിച്ചു നടക്കുന്ന ഒരു പട്ടാളമേധാവിയുടെ ദുരയുണ്ട്, ആ വാക്കുകളില്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവരേക്കാള്‍ മീതേയാണ് പട്ടാളമേധാവിമാര്‍ എന്നു പച്ചയ്ക്കു പറയുകയാണ് റാവത്ത്. ശരിയായ ദിശയിലേയ്ക്ക് നയിക്കുന്നവരായിക്കണം നേതാക്കളെന്നും നയിക്കപ്പെടുന്ന ജനങ്ങള്‍ക്ക് ശരിയായ ഉപദേശവും സംരക്ഷണവും നല്‍കുന്നവരാകണം നേതാക്കളെന്നുമൊക്കെയുള്ള സ്വന്തം നിര്‍വചനങ്ങള്‍ അവതരിപ്പിച്ച ശേഷം, ഇത്തരം നേതൃശേഷി തെളിയിച്ചവരാണ് പ്രതിരോധ സേനയിലുള്ളത് എന്നുമൊക്കെ പറയുമ്പോള്‍ ഉന്നം വ്യക്തമാണ്. നാടിന്റെ രാഷ്ട്രീയാധികാരം യഥാര്‍ത്ഥത്തില്‍ പട്ടാളക്കാരെയാണ് ഏല്‍പ്പിക്കേണ്ടത് എന്ന് പരസ്യമായി പറയുകയാണ് ഇന്ത്യയുടെ കരസേനാമേധാവി. പൗരത്വ നിയമഭേദഗതിയ്ക്കെതിരെ പ്രതിഷേധം പൊട്ടിപ്പടരുന്ന സാഹചര്യം, രാഷ്ട്രീയാധികാരത്തെ സംബന്ധിച്ച തന്റെ നിലപാട് പുറത്തു പറയാനുള്ള അവസരമാക്കിയെടുക്കുകയായിരുന്നോ റാവത്ത് ചെയ്തത് എന്ന സംശയത്തിന് പ്രസക്തിയുണ്ട്. വിരമിച്ചതിനു ശേഷം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയിലേയ്ക്ക് റാവത്ത് വരുമെന്ന് വിശ്വസിക്കുന്നവരേറെയാണ്. എന്നാല്‍ അതിലൊതുങ്ങുന്ന മോഹമല്ല, റാവത്തിനെപ്പോലുള്ളവര്‍ താലോലിക്കുന്നതെന്നു വേണം മനസിലാക്കാന്‍. ഇപ്പോള്‍ നടക്കുന്നതിനെക്കാള്‍ രൂക്ഷമായ പല പ്രക്ഷോഭങ്ങളും രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. അപ്പോഴൊന്നും സേനാമേധാവികള്‍ ഇത്തരം പരസ്യപ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. നമ്മുടെ രാജ്യത്ത് അങ്ങനെ പതിവുമില്ല. ആ പതിവാണ് ഇപ്പോള്‍ തെറ്റിയിരിക്കുന്നത്. നിലവില്‍ പ്രോട്ടോക്കോള്‍ പ്രകാരം വളരെ താഴെയാണ് സേനാമേധാവികളുടെ സ്ഥാനം. സംസ്ഥാന ഉപമുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രസഹമന്ത്രിമാര്‍ക്കും കാബിനറ്റ് സെക്രട്ടറിയ്ക്കുമൊക്കെത്താഴെ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രധാനസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കീഴെ സേനാമേധാവിമാരെ പ്രതിഷ്ഠിക്കുക വഴി ജനാധിപത്യ ഭരണക്രമത്തില്‍ പട്ടാളത്തിന്റെ സ്ഥാനമാണ് ഭരണഘടന നിര്‍വചിച്ചിരിക്കുന്നത്. പട്ടാള അട്ടിമറിയ്ക്കുള്ള നേരിയ പഴുതുപോലും അടച്ചാണ് ആ നിര്‍വചനം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ ഏതാണ്ടെല്ലാ അയല്‍രാജ്യങ്ങളിലും പട്ടാള അട്ടിമറിയും പട്ടാളഭരണവും പലവട്ടം ആവര്‍ത്തിക്കപ്പെട്ടിട്ടും ഇന്ത്യ ഒരിക്കല്‍പ്പോലും ആ സാഹചര്യത്തിലേയ്ക്കു നീങ്ങാത്തത്. അതാണ് നമ്മുടെ ഭരണഘടനയുടെ പ്രസക്തി. ഈ ഭരണഘടനയെ അട്ടിമറിക്കലാണ് മോദിയുടെയും ബിജെപിയുടെയും ആത്യന്തിക ലക്ഷ്യം. അതു വിജയിച്ചാല്‍ റാവത്തിനെപ്പോലുള്ളവര്‍ രാത്രിയും പകലും താലോലിക്കുന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുക എന്ന അപകടത്തിലേയ്ക്ക് അധികദൂരമൊന്നുമില്ല. സിപിഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടിയതുപോലെ, മോദി ഭരണത്തില്‍ സ്ഥിതിഗതികള്‍ എത്ര വഷളാണ് എന്നതിന്റെ സൂചനയാണ് റാവത്തിന്റെ പ്രസ്താവന. യൂണിഫോം ധരിച്ച ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന് പരിധികളും കീഴ് വഴക്കങ്ങളും തനിക്കു ബാധകമല്ല എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. വിമര്‍ശിക്കുന്നവരോടെല്ലാം പാകിസ്താനിലേയ്ക്ക് പോയ്ക്കൂടേ എന്നു ചോദ്യം ആവര്‍ത്തിക്കുന്ന ബിജെപി നേതൃത്വം ഇന്ത്യയെത്തന്നെ പാകിസ്താനാക്കി മാറ്റുകയാണ്. സേനയെ രാഷ്ട്രീയവത്കരിച്ചാല്‍ ഇന്ത്യ പാകിസ്താനായി എന്നു തന്നെയാണ് അര്‍ത്ഥം.

Tags:    

Similar News