മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവിനെ മര്‍ദ്ദിച്ചു കൊന്നു

ബൈക്കിലെത്തിയ സംഘമാണ് ആക്രമണമഴിച്ചുവിട്ടത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

Update: 2022-08-21 02:35 GMT

കൊച്ചി: മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവിനെ മര്‍ദിച്ച് കൊന്നു. ആലുവ ആലങ്ങാട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. ആലങ്ങാട് നീറിക്കോടാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് ആക്രമണമഴിച്ചുവിട്ടത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാന്‍ പോയതാണ് വിമല്‍ കുമാറിന്റെ മകനും സുഹൃത്തും. പിന്നാലെ ഇവരും ബൈക്ക് യാത്രികരുമായി വാക്ക് തര്‍ക്കം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ബൈക്കില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ മകനെയും സുഹൃത്തിനെയും മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു വിമല്‍ കുമാര്‍. എന്നാല്‍ ഇദ്ദേഹത്തെ തള്ളി താഴെ ഇട്ട് മര്‍ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ അശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മര്‍ദിച്ചവരെ അറിയാമെന്ന് മരിച്ച വിമല്‍ കുമാറിന്റെ കുടുംബം പറഞ്ഞു. പ്രദേശവാസികള്‍ തന്നെയായ നിധിനും സുഹൃത്തുക്കളുമാണ് മര്‍ദിച്ചതെന്നാണ് കുടുംബം പറയുന്നത്.

Tags:    

Similar News