വിദേശ വിനോദസഞ്ചാരിയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌

കൊച്ചി നഗരസഭാ സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും അടിയന്തിരമായി അനേ്വഷണം നടത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്

Update: 2019-01-10 11:26 GMT

കൊച്ചി: പത്തുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയാത്തതിനെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.കൊച്ചി നഗരസഭാ സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും അടിയന്തിരമായി അനേ്വഷണം നടത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്റെ ഉത്തരവ് കേസ് ജനുവരി 15 ന് കളമശേരി റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കെന്നത്ത് വില്യം റൂബേ (89) യുടെ സംസ്‌കാരമാണ് നഗരസഭയുടെ അനുമതി ലഭിക്കാത്തതിനാല്‍ നടത്താന്‍ കഴിയാതിരിക്കുന്നത്. കെന്നത്ത് വില്യം റൂബേ മകള്‍ ഹിലാരിയുമൊത്താണ് കേരളം കാണാന്‍ കൊച്ചിയിലെത്തിയത്. ഡിസംബര്‍ 31 നാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കെന്നത്ത് വില്യം മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി വെളിയിലുള്ള നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കാനായിരുന്നു തീരുമാനം. പോലീസിന്റെയും ഇന്ത്യയിലുള്ള ലണ്ടന്‍ എംബസിയുടെയും അനുമതി ലഭിച്ചെങ്കിലും നഗരസഭയുടെ അനുമതി ലഭിക്കാത്തത് കാരണം സംസ്‌കാരം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ജില്ലാകണ്‍വീനര്‍ അഭിലാഷ് തോപ്പില്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വിനോദസഞ്ചാരവകുപ്പും സംഭവത്തില്‍ മൗനം പാലിക്കുകയാണ്. നഗരസഭയുടെ നടപടി കാരണം അന്താരാഷ്ട്രസമൂഹത്തില്‍ നാടിന്റെ പ്രതിഛായ മോശമായെന്നും പരാതിയില്‍ പറയുന്നു.

Tags:    

Similar News