ടെക്‌സ്റ്റൈല്‍ മേഖലയില്‍ തൊഴില്‍വകുപ്പിന്റെ മിന്നല്‍പരിശോധന: 58 സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തി

സംസ്ഥാന വ്യാപകമായി ആകെ 186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു തൊഴില്‍വകുപ്പിന്റെ പരിശോധന.

Update: 2019-06-11 15:13 GMT

തിരുവനന്തപുരം: കേരളത്തിലെ ടെക്‌സ്റ്റൈല്‍ മേഖലകളില്‍ തൊഴില്‍വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ 58 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. സംസ്ഥാന വ്യാപകമായി ആകെ 186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു തൊഴില്‍വകുപ്പിന്റെ പരിശോധന.

കൊല്ലം റീജ്യനില്‍ 78 സ്ഥാപനങ്ങളിലെ പരിശോധനയില്‍ 34 ഉം എറണാകുളം റീജ്യനില്‍ 33 സ്ഥാപനങ്ങളിലെ പരിശോധനയില്‍ 24 ഉം കോഴിക്കോട് റീജ്യനില്‍ 75 സ്ഥാപനങ്ങളില്‍ 23 ഇടങ്ങളിലും നിയമലംഘനം നടന്നതായി കണ്ടെത്തി. 1960ലെ ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തി തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കണമെന്ന നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. നിര്‍ദേശിക്കപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ലേബര്‍ കമ്മീഷണര്‍ സി വി സജന്‍ നിര്‍ദേശം നല്‍കിയത്.

128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ജില്ലാതലങ്ങളില്‍ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജീവനക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരേ നിയമനടപടികള്‍ ആരംഭിച്ചതായും വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.  

Tags:    

Similar News