മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതിയെ വിവരം ധരിപ്പിക്കുന്നതില്‍ സമിതി പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി;സര്‍വ കക്ഷിയോഗത്തില്‍ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് കുഞ്ഞാലിക്കുട്ടി

ഇന്ന് രാവിലെ ഫ്ളാറ്റിലെത്തിയ ഇരുവരോടും ഫ്ളാറ്റിലെ താമസക്കാര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് വിശദമായി സംസാരിച്ചു.പൊളിക്കുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നവരോട് കാര്യങ്ങള്‍ ചോദിക്കാനോ അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനോപോലും തയാറാകാതെ ഇത്തരത്തില്‍ സ്ഥിതി വിശേഷം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഫ്‌ളാറ്റ് നില്‍ക്കുന്ന സ്ഥലം സിആര്‍ഇസഡ് രണ്ടില്‍ പെടുന്നതാണെന്നും മൂന്നിലല്ലെന്നുമാണ് ഫ്ളാറ്റുടമകള്‍ പറയുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2019-09-16 08:08 GMT

കൊച്ചി: പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റില്‍ താമസിക്കുന്നവരെ സന്ദര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയും പിന്തുണ അറിയിച്ചു.ഇന്ന് രാവിലെ ഫ്ളാറ്റിലെത്തിയ ഇരുവരോടും ഫ്ളാറ്റിലെ താമസക്കാര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് വിശദമായി സംസാരിച്ചു.സുപ്രിം കോടതി നിയോഗിച്ച കമ്മീഷന്‍ ശരിയായ വിവരം കോടതിയെ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഫ്ളാറ്റിലെ താമസക്കാര്‍ പറഞ്ഞതെന്ന് ഇവരെ സന്ദര്‍ശിച്ച ശേഷം ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഫ്ളാറ്റു പൊളിക്കുമ്പോള്‍ അത് ബാധിക്കുന്നവരെ അതിനു മുമ്പായി കേള്‍ക്കേണ്ടതാണ്. എന്നാല്‍ ഇവിടെ ഇരയാക്കപ്പെടുന്നവര്‍ക്ക് അതിനവസരം ലഭിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.കോടതി ചുമതലപ്പെടുത്തിയ കമ്മിറ്റി ഇവിടെ താമസിക്കുന്ന ഒരാളോടു പോലും അഭിപ്രായം തേടിയില്ലെന്നാണ് ഇവര്‍ പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അത് ഗുരുതരമാണ്.പൊളിക്കുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നവരോട് കാര്യങ്ങള്‍ ചോദിക്കാനോ അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനോപോലും തയാറാകാതെ ഇത്തരത്തില്‍ സ്ഥിതി വിശേഷം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഫ്‌ളാറ്റ് നില്‍ക്കുന്ന സ്ഥലം സിആര്‍ഇസഡ് രണ്ടില്‍ പെടുന്നതാണെന്നും മൂന്നിലല്ലെന്നുമാണ് ഫ്ളാറ്റുടമകള്‍ പറയുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടില്ലെന്നും താമസക്കാര്‍ പറഞ്ഞതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇത് അടിസ്ഥാനപരമായ തെറ്റാണ്.തെറ്റുപറ്റിയിരിക്കുന്നത് റിപോര്‍ട് കൊടുത്തിരിക്കുന്ന കമ്മിറ്റിക്കാണ്.അല്ലാതെ അന്നത്തെ സര്‍ക്കാരിനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കമ്മിറ്റികൊടുത്തിരിക്കുന്ന റിപോര്‍ട് വസ്തു നിഷ്ഠമല്ല. യഥാര്‍ഥ വസ്തുത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവസരം ഉണ്ടായിട്ടും കമ്മിറ്റി അത് ചെയ്തില്ലെന്നുമാണ് താമസക്കാര്‍ മുന്നോട്ടു വെച്ച പ്രധാന പരാതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടിസ്ഥാനപരമായ തെറ്റ് കമ്മിറ്റി റിപോര്‍ടില്‍ സംഭവിച്ചിരിക്കുന്നു. അതിനാലാണ് പൊളിക്കല്‍ പ്രശ്‌നം വന്നിരിക്കുന്നത്.ഈ വിവരമെല്ലാം നാളെ സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം.എല്ലാ രാഷ്ട്രീയ പാര്‍ടികളും ഇവരുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിആര്‍ഇസഡ് നിയമം മൂലം നേരത്തെ മല്‍സ്യതൊഴിലാളികളുടെ വീട് അറ്റകുറ്റപ്പണി നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലിനെതുടര്‍ന്നാണ് നിയമത്തില്‍ മാറ്റം വന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

Similar News