സമുദായംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുള; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ രൂക്ഷവിമർശനവുമായി സുഭാഷ് വാസു

വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16ന് തിരുവനന്തപുരത്ത് ടി പി സെൻകുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തും.

Update: 2020-01-03 08:45 GMT

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷവിമർശനവുമായി സുഭാഷ് വാസു. സമുദായംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയും കുടുംബവുമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു പറഞ്ഞു.

സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൾ എന്നിവിടങ്ങളിൽ എൻഡിഎയുടെ ഭാഗമായ ബിഡിജെഎസ് മത്സരിക്കാതിരുന്നതെന്ന് വാസു വെളിപ്പെടുത്തി.

പാർലമെൻറ് ഇലക്ഷനിൽ ആറ്റിങ്ങൽ ആലപ്പുഴ സീറ്റുകൾ സിപിഎമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തി. അരൂർ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സിപിഎമ്മുമായി കുതിര കച്ചവടം നടത്തി. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16ന് തിരുവനന്തപുരത്ത് ടിപി സെൻകുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പ്രഖ്യാപിച്ചു. മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു.

തുഷാർ വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തുമ്പോൾ മാത്രമാണ് പ്രസിഡന്റ് ആകുന്നതെന്നും ബിഡിജെഎസിന് വേണ്ടി പ്രവർത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിൽ തനിക്ക് വസ്തു ഉണ്ടെന്നത് സത്യമാണെന്നും സുഭാഷ് വാസു പറഞ്ഞു. അടുത്തിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. ഭിന്നതയെ തുടര്‍ന്ന് വാസു അധ്യക്ഷനായ മാവേലിക്കര യൂണിറ്റ് വെള്ളാപ്പള്ളി നേരത്തെ പിരിച്ചു വിട്ടിരുന്നു.

Tags:    

Similar News