മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലാ ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

Update: 2021-11-07 11:28 GMT

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങ്ങില്‍ മനംനൊന്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് സഹപാഠികള്‍ ആരോപിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വിദ്യാര്‍ഥിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ ഹോര്‍ട്ടികള്‍ച്ചറല്‍ വിദ്യാര്‍ഥിയാണ്. മഹേഷിന്റെ മുറിയില്‍ താമസിക്കുന്ന സുഹൃത്താണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി വൈകിയും മഹേഷ് ഫോണില്‍ സംസാരിച്ചിരുന്നതായാണ് പോലിസ് പറയുന്നത്. മറ്റൊരു സുഹൃത്തിന് സന്ദേശവും അയച്ചിരുന്നു. ഇതുസംബന്ധിച്ച് പോലിസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍, മഹേഷിന് സാമ്പത്തികമായോ മറ്റോ ഒരു പ്രശ്‌നവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യയുടെ കാരണമെന്തെന്ന് മാതാപിതാക്കള്‍ക്കും ധാരണയില്ല. അതേസമയം, കാമ്പസിലെ റാഗിങ്ങില്‍ മനംനൊന്താണ് മഹേഷ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തി.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് എസ്എഫ്‌ഐ പോലിസിലും പരാതി നല്‍കി. മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. കോളജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ കെഎസ്‌യുവിന് സ്വാധീനമുള്ള വിഭാഗമാണെന്നും ഇവിടെ റാഗിങ് ഉള്‍പ്പെടെയുള്ള അരാജകത്വ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് എസ്എഫ്‌ഐ നേതാക്കളുടെ ആരോപണം. കഴിഞ്ഞദിവസം രാത്രി റാഗിങ് നടന്നിട്ടുണ്ടെന്നും ഇതില്‍ മനംനൊന്താണ് മഹേഷ് ജീവനൊടുക്കിയതെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നു.

Tags:    

Similar News