എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ ഉടന്‍ നടത്താന്‍ സാധ്യത

മേയ് 17നു ശേഷം നാല് ദിവസമായി പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസവകുപ്പ്.

Update: 2020-05-04 08:15 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൾ എത്രയും വേഗം നടത്താൻ സർക്കാർ നിർദ്ദേശം നൽകിയതായി സൂചന. കേന്ദ്രം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വരുത്തിയതോടെ പരീക്ഷകൾ നടത്തുന്നതിന് തടസമില്ല. ഇതനുസരിച്ച് മേയ് 17നു ശേഷം നാല് ദിവസമായി പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസവകുപ്പ്. വിദേശത്തു നിന്ന് മലയാളികളെ കൊണ്ടുവന്നാൽ അവരെ ക്വാറന്റൈനിൽ പാർപ്പിക്കാൻ സ്‌കൂളുകൾ അടക്കം ഏറ്റെടുക്കേണ്ടിവരും. ഈ സാഹചര്യത്തിൽ പ്രവാസികളെത്തും മുമ്പ് പരീക്ഷകൾ പൂർത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. ഇക്കാര്യം കേന്ദ്രസർക്കാരുമായി ഇന്നലെ ചർച്ച ചെയ്തു. എസ്എസ്എല്‍സിക്ക് മൂന്നും പ്ലസ് വൺ, പ്ലസ് ടുവിന് രണ്ടും പരീക്ഷകളാണ് കൊവിഡ് കാരണം മുടങ്ങിയത്.

അതേസമയം വിദേശ രാജ്യങ്ങളിലും പരീക്ഷ നടത്തേണ്ടതുണ്ട്. അവിടെ പരീക്ഷാ നടത്തിപ്പിന് അനുകൂലമായ സാഹചര്യമുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട് . സംസ്ഥാനം ഏതു സമയവും പരീക്ഷ നടത്താൻ സന്നദ്ധമാണ്. വിദേശ രാജ്യങ്ങളിൽ സംസ്ഥാനത്തെ അധ്യാപകരെത്തിയാണ് പരീക്ഷ നടത്തിയിരുന്നത്. ലക്ഷദ്വീപിലും പരീക്ഷ നടത്തേണ്ടതുണ്ട്. അവിടെ കൊവിഡ് ഭീഷണിയില്ല. അതിനാൽ സാഹചര്യങ്ങൾ അനുകൂലമാണ്. വിദേശ രാജ്യങ്ങളിലെ അനുമതി കൂടി കിട്ടിയാൽ മാത്രമേ പരീക്ഷാ നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കാനാകു.

ലോക്ക് ഡൗൺ പിൻവലിച്ച് ഒരാഴ്ചയ്ക്ക് ശേഷമേ പരീക്ഷ നടത്താൻ കഴിയൂ എന്ന നിലപാടിലാണ് അദ്ധ്യാപക സംഘടനകൾ. പരീക്ഷാ നടത്തിപ്പിന് നാലുദിവസം മാത്രം മതിയാകും. ആദ്യവർഷ ഹയർസെക്കൻഡറി പരീക്ഷകൾ ജൂൺ, ജുലൈ മാസങ്ങളിൽ നടത്തിയാൽ മതിയെന്ന നിർദ്ദേശം അധ്യാപക സംഘടനകൾ മുന്നോട്ടു വച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ, ടിടിസി പരീക്ഷകളും മുടങ്ങിയ കൂട്ടത്തിലുണ്ട്. എസ്എസ്എൽസിയോടൊപ്പമാണ് ടിടിസി പരീക്ഷകൾ നടത്തിയിരുന്നത്. ഇത് എന്ന് നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല. ഒമ്പതാം ക്ലാസ് വരെ മുടങ്ങിയ പരീക്ഷകൾ നടത്തേണ്ട എന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അവശേഷിക്കുന്ന വിഷയങ്ങളിൽ മുൻ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ വിജയിപ്പിക്കാനാണ് നിർദ്ദേശം.

Tags:    

Similar News