കോണ്‍വെന്റില്‍ നിന്നും ഇറക്കി വിടുന്നത് തടയണമെന്ന്;പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയില്‍

തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍ നിന്നും മദര്‍ സുപ്പീരിയറെ തടയണമെന്നും ലൂസി കളപ്പുരയില്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജി അടുത്ത ആഴ്ച കോടതി പരിഗണിച്ചേക്കും.ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റര്‍ ലൂസിയെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ പരമോന്നത സഭാ കോടതി അടുത്തിടെ ശരിവെച്ചിരുന്നു

Update: 2021-06-26 07:03 GMT

കൊച്ചി: കോണ്‍വന്റില്‍ നിന്നും ബലപ്രയോഗത്തിലൂടെ ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പോലിസ് സംരക്ഷണം വേണമെന്നാണ് ലൂസിയുടെ ആവശ്യം.തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍ നിന്നും മദര്‍ സുപ്പീരിയറെ തടയണമെന്നും ലൂസി കളപ്പുരയില്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. ഹരജി അടുത്ത ആഴ്ച കോടതി പരിഗണിച്ചേക്കും.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റര്‍ ലൂസിയെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ പരമോന്നത സഭാ കോടതി അടുത്തിടെ ശരിവെച്ചിരുന്നു.സിസ്റ്റര്‍ ലൂസിയ പുറത്താക്കാന്‍ നേരത്തെ എഫ്സിസി തീരുമാനമെടുത്തിരുന്നു.ഇതേ തുടര്‍ന്ന് ലൂസി കളപ്പുര വത്തിക്കാന്‍ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു.സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ പരമോന്നത സഭാ കോടതി അപ്പസ്തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്സിസി ആലുവ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് എഫ്സിസി അംഗങ്ങളായ തന്യാസ്ത്രീകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ചൂണ്ടികാണിച്ചിരുന്നു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ പരസ്യമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ദിവസങ്ങളോളം നടത്തിയ സമരത്തിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി സമരവേദിയില്‍ എത്തുകയും മാധ്യമങ്ങളില്‍ അടക്കം ലേഖനം എഴുതുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. സംഭവത്തില്‍ സിസ്റ്റര്‍ ലൂസിയോട് സന്യാസിനി സഭാ നേതൃത്വം വിശദീകരണം തേടിയിരുന്നു. സിസ്റ്റര്‍ ലൂസി ഇതിന് വിശദീകരണം നല്‍കിയെങ്കിലും എഫ്സിസി അധികൃതര്‍ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇതുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലൂസി കളപ്പുരയെ പുറത്താക്കാന്‍ സന്യാസിനി സഭാ നേതൃത്വം തീരുമാനിച്ചത്.ഇതിനെതിരെ ലൂസി വത്തിക്കാനിലെ സഭാ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Tags:    

Similar News