ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും

അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്‌കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴില്‍, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ നിര്‍ദിഷ്ട സര്‍വകലാശാലയിലുണ്ടായിരിക്കും.

Update: 2020-09-16 17:48 GMT

തിരുവനന്തപുരം: പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും കൊല്ലം ആസ്ഥാനമായി 'ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി' സ്ഥാപിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിലെ കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ ഇപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ അക്കാദമിക് പ്രോഗ്രാം നടത്തുന്നുണ്ട്. എംജി സര്‍വകലാശാല 2015 മുതല്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നില്ല.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019-ല്‍ യുജിസി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം നാക് അക്രഡിറ്റേഷന്‍ 4-ല്‍ 3.26 നു മുകളില്‍ സ്‌കോര്‍ ഉണ്ടെങ്കിലേ സര്‍വകലാശാലയ്ക്ക് വിദൂരവിദ്യാഭ്യാസ പ്രോഗ്രോം നടത്താന്‍ കഴിയുകയുള്ളൂ. വിദൂര വിദ്യാഭ്യാസ കോഴ്‌സ് നടത്തുന്ന മൂന്ന് സര്‍വകലാശാലകള്‍ക്കും ഇപ്പോള്‍ ഈ സ്‌കോര്‍ ഇല്ല. അതേസമയം, ഏകദേശം രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസം തേടുന്നുണ്ട്. 2018-19-ല്‍ 80,552 വിദ്യാര്‍ഥികളാണ് വിവിധ ബിരുദ കോഴ്‌സുകള്‍ക്ക് ചേര്‍ന്നത്.

ഈ സാഹചര്യത്തില്‍ വിദൂരവിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പാക്കുന്നതിനാണ് ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓപണ്‍ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഡോ. ജെ പ്രഭാഷിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്‌കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴില്‍, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ നിര്‍ദിഷ്ട സര്‍വകലാശാലയിലുണ്ടായിരിക്കും. സര്‍വകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സര്‍വകലാശാല നിലവില്‍ വരും. ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 

Tags:    

Similar News