സ്പ്രിങ്ഗ്ലര്‍: ദുരൂഹതയകറ്റാന്‍ എല്ലാ പാര്‍ട്ടി ഓഫിസിലും പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ വിടുമോയെന്ന് മുല്ലപ്പള്ളി

കണ്‍ഫേഡ് ഐഎഎസാണെങ്കിലും ഐഎഎസെന്ന മൂന്നക്ഷരത്തിന് പൊതുസമൂഹം മാന്യതയും അന്തസും കല്‍പ്പിച്ചുണ്ടെന്നകാര്യം മുഖ്യമന്ത്രി മറക്കരുത്. ഉദ്യോഗസ്ഥരെ ബലിനല്‍കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതിയാല്‍ അതുനടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Update: 2020-04-23 17:10 GMT

തിരുവനന്തപുരം: സ്പ്രിങ്ഗ്ലര്‍ ഇടപാടില്‍ ദുരൂഹതയകറ്റാന്‍ സിപിഐയുടെ മാത്രമല്ല, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫിസുകളിലേക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടികൂടിയായ ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി പറഞ്ഞുവിടുമോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പ്രിങ്ഗ്ലര്‍ ഇടപാടിലെ സുത്രധാരനായ മുഖ്യമന്ത്രി ഐടി സെക്രട്ടറിയെക്കൊണ്ട് ചുട്‌ചോറുവാരിക്കുകയാണ്. അതിന്റെ ഭാഗമാണ് പാര്‍ട്ടി ഓഫിസുകളിലും മാധ്യമ ഓഫിസുകളിലും കയറിയിറങ്ങി വിശദീകരിക്കാന്‍ ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി നിയോഗിച്ചത്. വിശദീകരണവുമായി ഒരു ഉദ്യോഗസ്ഥരന്‍ വിവിധ ഓഫിസുകളുടെ തിണ്ണനിരങ്ങുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

കണ്‍ഫേഡ് ഐഎഎസാണെങ്കിലും ഐഎഎസെന്ന മൂന്നക്ഷരത്തിന് പൊതുസമൂഹം മാന്യതയും അന്തസും കല്‍പ്പിച്ചുണ്ടെന്നകാര്യം മുഖ്യമന്ത്രി മറക്കരുത്. ഉദ്യോഗസ്ഥരെ ബലിനല്‍കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതിയാല്‍ അതുനടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടതുമുന്നണിയിലും മന്ത്രിസഭയിലും കൂട്ടുത്തരവാദിത്തം നഷ്ടമായതിന് തെളിവാണ് സിപിഐ സെക്രട്ടറിയുടെ പരസ്യമായ അതൃപ്തി. ഇടതുമുന്നണിയിലെ പ്രമുഖകക്ഷിയായ സിപിഐയെപ്പോലും വിശ്വാസിത്തിലെടുക്കാന്‍ മുഖ്യമന്ത്രിക്കായില്ല. സര്‍വാധിപതിയായ മുഖ്യമന്ത്രിയുടെ പ്രതാപത്തിന് മുന്നില്‍ മൗനം അവലംബിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി.

സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായി. ഡാറ്റാ സംരക്ഷണത്തിലും അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ സമീപനത്തിലും നാളിതുവരെയുള്ള സിപിഎമ്മിന്റെ നിലപാട് വെറും പൊള്ളയാണെന്ന് സ്പ്രിങ്ഗ്ലര്‍ ഇടപാടിലൂടെ വ്യക്തമായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വിവരശേഖരണത്തിന് നിരവധി ഐടി ഏജന്‍സികളും ഒട്ടേറെ പ്രശസ്തമായ സ്ഥാപനങ്ങളുണ്ടായിട്ടും സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് മാത്രമേ മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ കഴിയൂയെന്ന സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം വിചിത്രമാണ്.

അടിമുടി ക്രമക്കേട് നിറഞ്ഞതാണ് സ്പ്രിങ്ഗ്ലര്‍ ഇടപാട്. അതിനാലാണ് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത്. സിബിഐ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തുവരൂ. സിബിഐ അല്ലാതെ മറ്റൊരു അന്വേഷണവും കോണ്‍ഗ്രസിന് സ്വീകാര്യമല്ല. വിജിലന്‍സ് അന്വേഷണം കള്ളന്റെ കൈയില്‍ താക്കോല്‍ നല്‍കുന്നതിന് തുല്യമാണ്. ബിജെപിയിലെ ഒരുവിഭാഗവുമായി സിപിഎം ഉണ്ടാക്കിയ രഹസ്യധാരണ വിജിലന്‍സ് അന്വേഷണമെന്ന ഒരുവിഭാഗം ബിജെപി നേതാക്കളുടെ ആവശ്യത്തിലൂടെ ഒരിക്കല്‍കൂടി വെളിപ്പെട്ടുകഴിഞ്ഞെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News