തിരഞ്ഞെടുപ്പില്‍ അനധികൃത പണവും മറ്റുവസ്തുക്കളും കണ്ടെത്താന്‍ പ്രത്യേകസംഘം

പോലിസ്, ആദായനികുതി, എക്സൈസ്, വനം, ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരാണ് കര്‍ശന പരിശോധന നടത്തുക. വിദേശത്ത് നിന്ന് പണമെത്തുന്നത് പരിശോധിക്കുന്നതിന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും.

Update: 2019-03-19 11:28 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അനധികൃതമായി പണവും മദ്യമുള്‍പ്പടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്തസംഘം പരിശോധന നടത്തും. പോലിസ്, ആദായനികുതി, എക്സൈസ്, വനം, ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരാണ് കര്‍ശന പരിശോധന നടത്തുക. വിദേശത്ത് നിന്ന് പണമെത്തുന്നത് പരിശോധിക്കുന്നതിന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ നടന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. രേഖയില്ലാതെ സൂക്ഷിക്കുന്ന പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണവും മറ്റു വസ്തുക്കളും ആദായനികുതി വകുപ്പ് പിടിച്ചെടുക്കും. ഇതിനായി ആദായനികുതി വകുപ്പിന്റെ ക്വിക് റെസ്പോണ്‍സ് ടീം എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും. ജില്ലകളിലെ ഫ്ളയിങ് സ്‌ക്വാഡും ജില്ലാ നിരീക്ഷണ സംഘങ്ങളുമായി സഹകരിച്ചാവും പ്രവര്‍ത്തിക്കുക. ആദായനികുതി വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാം. 1800 425 3173 ആണ് ടോള്‍ഫ്രീ നമ്പര്‍.

തിരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവുമായി നടത്തുന്നതിന് വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. സഹകരണ ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവ മുഖേനയുള്ള വലിയ തുകയുടെ ഇടപാടുകള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി.

Tags: