സില്‍വര്‍ ലൈന് കേന്ദ്രാനുമതി ലഭിക്കാന്‍ ഇടനിലക്കാര്‍; ആരോപണവുമായി വി ഡി സതീശന്‍

Update: 2022-03-24 16:00 GMT

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പൊടുന്നനെ നിര്‍ത്തിച്ചതെന്നും സതീശന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ ഇന്നത്തെ പോലിസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ട്. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിനുശേഷവും മുഖ്യമന്ത്രിക്ക് പുതുതായി ഒന്നും പറയാനില്ല.

അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യം. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സില്‍വര്‍ ലൈനിനെതിരായ ജനങ്ങളുടെ സമരത്തിന് പിന്തുണ നല്‍കും. വര്‍ഗീയത എന്നത് എന്തിനും ഉപയോഗിക്കാന്‍ എകെജി സെന്ററില്‍ അടിച്ചുവച്ചിരിക്കുകയാണ്. എന്തുവന്നാലും അതിനടിയില്‍ ഒപ്പിട്ടുകൊടുക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ മാത്രമല്ല, കേരളം മുഴുവന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News