വിരലിലെണ്ണാവുന്ന പിപിഇ കിറ്റുകൾ; ആശങ്കയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാർ

ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർക്ക് ജോലിഭാരവും ഏറുകയാണ്. മാത്രമല്ല, യാത്രക്കാർക്ക് മതിയായ സേവനവും ലഭിക്കുന്നില്ല.

Update: 2020-05-17 15:15 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നെത്തിക്കുന്ന പ്രവാസികളെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ആവശ്യാനുസരണം പിപിഇ കിറ്റുകൾ നൽകുന്നില്ലെന്ന് പരാതി. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും വിരലിലെണ്ണാവുന്ന കിറ്റുകൾ മാത്രമാണ് നൽകിയത്. ഈ സാഹചര്യത്തിൽ കുറച്ച് ജീവനക്കാർക്ക് മാത്രമാണ് പ്രവാസി യാത്രക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ കഴിയുന്നത്. ഡ്യൂട്ടിക്ക് നിയോഗിക്കുന്നവർക്ക് ജോലിഭാരവും ഏറുകയാണ്. മാത്രമല്ല, യാത്രക്കാർക്ക് മതിയായ സേവനവും ലഭിക്കുന്നില്ല.

കഴിഞ്ഞ രാത്രി അബുദാബിയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ 133 പുരുഷന്മാരും 37 സ്ത്രീകളും ഏഴ് കുട്ടികളും അഞ്ച് കൈ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. സ്ത്രീകളിൽ ഭൂരിഭാഗവും ഗർഭിണികൾ ആയിരുന്നു. ഇന്നെത്തിയ വിമാനത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പടെ 182 യാത്രക്കാരും ഉണ്ടായിരുന്നു. 20ന് കുവൈറ്റിൽ നിന്നും 22 ന് ബഹ്റൈനിൽ നിന്നും 23 ന് ദുബൈയിൽ നിന്നും വിമാനം എത്തുന്നുണ്ട്.

ഗർഭിണികളും കുട്ടികളും പ്രായമായവരുമാണ് ആദ്യഘട്ടത്തിൽ കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ബാഗുകളും മറ്റും എടുത്തു നൽകുന്നതിന് ജീവനക്കാരുടെ സഹായം ആവശ്യമാണ്. എന്നാൽ ആവശ്യാനുസരണം പിപിഇ കിറ്റുകൾ ഇല്ലാത്തതിനാൽ ഇവിടെ ഒരാളെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഗർഭിണികളും പ്രായമായവരും വളരെ പ്രയാസം നേരിട്ട് ബാഗും മറ്റ് സാധനങ്ങളും കൊണ്ടു പോവേണ്ട സാഹചര്യമാണുള്ളത്. അകലം പാലിക്കണമെന്ന് നിർദേശമുള്ളതിനാൽ മറ്റ് യാത്രക്കാരും സഹായിക്കാനെത്താറില്ല. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും സുരക്ഷയ്ക്കുമായി സർക്കാർ ആവശ്യാനുസരണം പിപിഇ കിറ്റുകൾ നൽകിയാലേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവൂ.

Tags:    

Similar News