നവോത്ഥാന സമിതി: ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കാപട്യം തിരിച്ചറിയണമെന്ന് എസ്ഡിപിഐ

ഹിന്ദുത്വവോട്ടുകള്‍ ലക്ഷ്യം വച്ച് ആദ്യം ഹിന്ദു സമുദായങ്ങളെ മാത്രം വിളിച്ചുകൂട്ടി നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ചവര്‍ ഇപ്പോള്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ്.

Update: 2019-02-06 14:06 GMT

കോഴിക്കോട്: മുന്നാക്ക സംവരണം നടപ്പാക്കാന്‍ ബിജെപിക്ക് കൂട്ടുനിന്ന് പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും വഞ്ചിച്ച ഇടതുപക്ഷം നവോഥാന സംരക്ഷണ സമിതിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ രാഷ്ട്രീയ കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഒരേസമയം മുന്നാക്കക്കാരന്റെയും പിന്നാക്കക്കാരന്റെയും വോട്ട് തട്ടിയെടുക്കാന്‍ ഇടതുമുന്നണി നടത്തുന്ന ഈ കപടനാടകം തിരിച്ചറിയണമെന്നും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ അതില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഹിന്ദുത്വവോട്ടുകള്‍ ലക്ഷ്യം വച്ച് ആദ്യം ഹിന്ദു സമുദായങ്ങളെ മാത്രം വിളിച്ചുകൂട്ടി നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ചവര്‍ ഇപ്പോള്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ്. സാമൂഹികനീതി ഉറപ്പാക്കുന്ന സംവരണത്തെ പിന്നില്‍ നിന്നുകുത്തി പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചവരുടെ ദുഷ്ടലാക്ക് സമൂഹം തിരിച്ചറിയണം. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെഎഎസ്)ല്‍ സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനു മുമ്പ് അത് നടപ്പാക്കി വാക്കുപാലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Similar News