മാധ്യമസ്ഥാപനങ്ങളിലെ ശമ്പളക്കുടിശ്ശിക: പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിനെ ചുമതലപ്പെടുത്തി ഹൈക്കോടതി

ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലും ഹരജിയില്‍ ചോദ്യംചെയ്തിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷാണ് ഹരജി ഫയല്‍ ചെയ്തത്.

Update: 2020-06-26 11:45 GMT

കൊച്ചി: സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമസ്ഥാപനങ്ങളിലെ ശമ്പളനിഷേധത്തിനെതിരായ റിട്ട് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ജൂലൈ 22ന് മുമ്പ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും യൂനിയന്‍ പ്രതിനിധികളെയും വിളിച്ചുചേര്‍ത്ത് തീരുമാനമുണ്ടാക്കാന്‍ ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത്തരത്തിലെടുക്കുന്ന തീരുമാനം രണ്ടുമാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി സോഹന്‍ കോടതിയെ അറിയിച്ചു. ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലും ഹരജിയില്‍ ചോദ്യംചെയ്തിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷാണ് ഹരജി ഫയല്‍ ചെയ്തത്. നേരത്തെ യൂനിയന്‍ കൂടി മുന്‍കൈയെടുത്ത് ലോക്ക് ഡൗണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യക്കുടിശ്ശികയിനത്തില്‍ കൈമാറിയിരുന്നു.

ഈ തുക ജീവനക്കാര്‍ക്ക് ശമ്പളക്കുടിശ്ശികയിനത്തില്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചെങ്കിലും ഭൂരിഭാഗം മാനേജ്‌മെന്റുകള്‍ ഇതിനു തയ്യാറായില്ല. ഇതെത്തുടര്‍ന്നാണ് യൂനിയന്‍ കോടതിയെ സമീപിച്ചത്. യൂനിയന് വേണ്ടി അഡ്വ. തമ്പാന്‍ തോമസ് ഹാജരായി. ശമ്പളം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെകട്ടറി, ലേബര്‍ കമ്മീഷണര്‍, പിആര്‍ഡി ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതിചേര്‍ത്താണ് ഹരജി ഫയല്‍ ചെയ്തിരുന്നത്.  

Tags:    

Similar News