ശബരിമല വരുമാനത്തിൽ വൻ ഇടിവ്; മുൻകാലത്തേക്കാൾ 98.66 കോടി കുറഞ്ഞു

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങൾ, പ്രതിഷേധങ്ങൾ, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2019-06-10 06:45 GMT

തിരുവനന്തപുരം: ശബരിമല വരുമാനത്തിൽ വൻ ഇടിവ്. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുളളത്. കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീര്‍ഥാടന കാലത്ത് 178,75,54,333 രൂപയാണ് വരുമാനം. മുന്‍ കാലത്തെക്കാള്‍ 98.66 കോടിയുടെ കുറവാണിത്. കഴിഞ്ഞ സീസണില്‍ വരുമാനം 277,42,02,803 രൂപയായിരുന്നു.

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങൾ, പ്രതിഷേധങ്ങൾ, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി തീര്‍ഥാടനകാലത്തെ വരവില്‍ നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തിവന്നത്. കഴിഞ്ഞതവണ 194 കോടി ഈ കണക്കില്‍ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. തീര്‍ഥാടന കാലത്തെ വരുമാനത്തില്‍ നിന്ന് അടുത്ത തീര്‍ഥാടന കാലം വരെയുളള ചെലവുകള്‍ക്കായാണ് ഓരോ മാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റുന്നത്. 

കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തില്‍ കുറവുണ്ടായി. ബോര്‍ഡിന് കീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിര്‍വഹിക്കാനുളള വരുമാനമുളളത്. 

Tags:    

Similar News