ഗതാഗത നിയമലംഘനം: ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്ന് നിർദേശം
ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളു. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്ന അടയ്ക്കണം. അതായത് ഹെല്‍മറ്റ് ധരിക്കാത്തതിന് ആദ്യം പിടിച്ചാല്‍ അഞ്ഞൂറും വീണ്ടും പിടിച്ചാല്‍ ആയിരവുമായിരിക്കും പിഴ.
തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ നിർദേശം. പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടോര്‍വാഹന വകുപ്പ് തയ്യാറാക്കിത്തുടങ്ങി.
നിശ്ചിത തുക തന്നെ ഈടാക്കണമെന്നാണ് വകുപ്പിന്റെ ഭേദഗതിയില്‍ നിഷ്കര്‍ഷിക്കുന്നത്. ഇത് കുറച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച നിയമോപദേശം കൂടി തേടും.
ഒരു തവണ ഇളവ് ലഭിച്ചിട്ടും കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക തന്നെ ഈടാക്കണം. പിടിക്കപ്പെടുന്നവരിൽ പകുതിപ്പേരും പിഴയടയ്ക്കാത്ത സാഹചര്യത്തിൽ പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈൽ കോടതി പുനസ്ഥാപിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒരേകുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. ഉയര്‍ന്നപിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്ക് മാറ്റം വരും. ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളു. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്ന അടയ്ക്കണം. ഹെല്‍മറ്റ് ധരിക്കാത്തതിന് ആദ്യം പിടിച്ചാല്‍ അഞ്ഞൂറും വീണ്ടും പിടിച്ചാല്‍ ആയിരവുമായിരിക്കും പിഴ.