കേരള കോണ്‍ഗ്രസിലെ തര്‍ക്കം: സമവായശ്രമങ്ങള്‍ക്ക് തുരങ്കംവച്ചത് ജോസഫ് വിഭാഗമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ

പാര്‍ലമെന്ററി പാര്‍ട്ടിയില്‍പ്പോലും കൂടിയാലോചന നടത്താതെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ് യോജിപ്പിന്റെ അന്തരീക്ഷം തകരുന്നതിന് തുടക്കംകുറിച്ചത്.

Update: 2019-06-25 18:12 GMT

കോട്ടയം: കേരള കോണ്‍ഗ്രസ്സിലെ സമവായത്തിനും ഐക്യത്തിനുമായി നടന്ന പരിശ്രമങ്ങള്‍ക്ക് തുരങ്കംവച്ചത് ജോസഫ് വിഭാഗമാണെന്ന് ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ എംഎല്‍എ. പാര്‍ലമെന്ററി പാര്‍ട്ടിയില്‍പ്പോലും കൂടിയാലോചന നടത്താതെ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയ മോന്‍സ് ജോസഫിന്റെ നടപടിയാണ് യോജിപ്പിന്റെ അന്തരീക്ഷം തകരുന്നതിന് തുടക്കംകുറിച്ചത്.

സമവായത്തിനായി നില്‍ക്കുന്നുവെന്ന പ്രതീതി പ്രസ്താവനകളിലൂടെ സൃഷ്ടിക്കുമ്പോള്‍തന്നെ ചെയര്‍മാനായി സ്വയം അവരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതും എല്ലാ സംഘടനാ മര്യാദകളും ലംഘിച്ച് തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതും ജോസഫ് വിഭാഗമാണ്. യുഡിഎഫ് നേതൃത്വം മുന്‍കൈയെടുത്ത് സമവായസാധ്യതകള്‍ക്കായി പരിശ്രമം തുടരുന്നതിനിടെ തങ്ങള്‍ അനുരഞ്ജനത്തിനില്ലെന്ന പരസ്യപ്രസ്താവനയുമായി രംഗത്തുവന്നവരുടേതാണ് യഥാര്‍ഥ ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയും.

ജനാധിപത്യപരമായി ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുക്കപ്പെടുമ്പോള്‍തന്നെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി ജെ ജോസഫിനെ അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. ഈ നിലപാട് സ്വീകരിച്ചിട്ടും ജോസഫ് വിഭാഗം കാണിക്കുന്ന പിടിവാശിയാണ് അനുരഞ്ജനശ്രമങ്ങളെ ഇല്ലാതാക്കിയതെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. 

Tags: