കോട്ടയം, ആലപ്പുഴ ജില്ലാ അതിര്‍ത്തികളിലെ ചെറിയ റോഡുകള്‍ അടയ്ക്കും: പത്തനംതിട്ട കലക്ടര്‍

ആരോഗ്യപ്രവര്‍ത്തകര്‍, മരണസംബന്ധമായ യാത്രചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തികടക്കാന്‍ അനുവദിക്കില്ല.

Update: 2020-04-29 14:41 GMT

പത്തനംതിട്ട: കോട്ടയം, ആലപ്പുഴ ജില്ലാ അതിര്‍ത്തികള്‍വരുന്ന ചെറിയ റോഡുകള്‍ പൂര്‍ണമായി അടയ്ക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്. കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാത്യു ടി തോമസ് എംഎല്‍എയോടൊപ്പം ജില്ലാ അതിര്‍ത്തി സന്ദര്‍ശിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഇതുവരെ അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂര്‍ണമായും അടയ്ക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, മരണസംബന്ധമായ യാത്രചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തികടക്കാന്‍ അനുവദിക്കില്ല. പ്രധാന റോഡുകളിലൂടെയുള്ള പരിശോധന ശക്തമാക്കും. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആറുതാലൂക്കുകളിലായി 110 കൊവിഡ് കെയര്‍ സെന്ററുകളാണു പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നിയന്ത്രണങ്ങളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

പായിപ്പാട് വട്ടച്ചുവട് ഇബ്രാഹിം നഗര്‍, മുക്കാഞ്ഞിരം, ഇടഞ്ഞില്ലം, ളായിക്കാട്, കുറ്റൂര്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളും തിരുവല്ല താലൂക്കാശുപത്രിയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും എംഎല്‍എയും കലക്ടറും സന്ദര്‍ശിച്ചു. തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയല്‍, തഹസില്‍ദാര്‍ പി ജോണ്‍ വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു. 

Tags:    

Similar News