അറ്റകുറ്റപ്പണി ചെയ്ത റോഡില്‍ ഒരുമാസം കൊണ്ട് 15 കുഴികള്‍; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കേരള റോഡ് ഫണ്ട് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. മഴക്കാലത്തിന് മുമ്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കിയില്ല.

Update: 2019-06-11 14:44 GMT

തിരുവനന്തപുരം: നാലുമാസം മുമ്പ് മാത്രം അറ്റകുറ്റപ്പണികള്‍ നടത്തിയ ഉള്ളൂര്‍ മുതല്‍ മെഡിക്കല്‍ കോളജ് ജങ്ഷന്‍ വരെയുള്ള റോഡില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഒരുമാസത്തിനുള്ളില്‍ 15 ഓളം മരണക്കുഴികള്‍ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേരള റോഡ് ഫണ്ട് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. മഴക്കാലത്തിന് മുമ്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കിയില്ല.

കിണര്‍ പോലുള്ള കുഴികളില്‍ കനത്ത മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാരണം ഇരുചക്ര വാഹനയാത്രികര്‍ക്ക് നിത്യവും അപകടം സംഭവിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും പ്രധാന ആശുപത്രികളിലെത്തേണ്ട വഴിയാണ് ഇത്തരത്തില്‍ തകര്‍ന്നുകിടക്കുന്നത്. ഇതുവഴി ഏറ്റവുമധികം സഞ്ചരിക്കുന്നത് രോഗികളെയും കൊണ്ടുവരുന്ന ആംബുലന്‍സുകളാണ്. മണിക്കൂറുകളോളം ഗതാഗതതടസ്സം അനുഭവപ്പെടുന്നത് കാരണം ആംബുലന്‍സുകള്‍ക്ക് പോലും യഥാസമയം ആശുപത്രിയിലെത്താന്‍ കഴിയാറില്ല.കഴക്കൂട്ടം ദേശീയപാതയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗതം തിരിച്ചു വിടുന്നതും ഇതുവഴിയാണെന്ന് പരാതായില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് നടപടി.

Tags:    

Similar News