ഗവർണർക്കെതിരായ പ്രമേയം: യുഡിഎഫിന്റേത് ദ്വിമുഖ തന്ത്രം

പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരായ നീക്കം ശക്തമാക്കുന്നതിനൊപ്പം ഇടതുമുന്നണി നേട്ടമുണ്ടാക്കുന്നതു തടയുന്നതും ലക്ഷ്യമിട്ടാണ് യുഡിഎഫ് നീക്കം.

Update: 2020-01-28 07:15 GMT

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറുമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ പ്രതിപക്ഷം കൊണ്ട് വന്ന പ്രമേയം സര്‍ക്കാരിന് പരീക്ഷണമാണ്. അതേസമയം, പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരായ നീക്കം ശക്തമാക്കുന്നതിനൊപ്പം  ഇടതുമുന്നണി നേട്ടമുണ്ടാക്കുന്നതു തടയുന്നതും ലക്ഷ്യമിട്ടാണ് യുഡിഎഫ് നീക്കം. ഈ ദ്വിമുഖ തന്ത്രത്തിനാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിട്ടിരിക്കുന്നത്.

പ്രമേയം പാസായാലും തള്ളിയാലും നേട്ടമാക്കി മാറ്റാമെന്നാണ് പ്രതിപക്ഷകണക്കുകൂട്ടല്‍. ഗവര്‍ണര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് വ്യവസ്ഥാപിത രൂപമൊരുക്കാനും പ്രമേയം തുണയ്ക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഇത്തരത്തിലൊരു പ്രമേയത്തിന് ഭരണഘടനയിലും നിയമസഭാ ചട്ടങ്ങളിലും വ്യവസ്ഥയില്ലായിരുന്നിട്ടും ഈ രാഷ്ട്രീയ ഉദ്ദേശ്യമാണ് നോട്ടീസിന് പിന്നിലുള്ളത്. നിയമസഭയില്‍ പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള ചട്ടം 130 പ്രകാരമാണ് നോട്ടീസ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് സമയം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്നവരെയും നിയമസഭയെ അവഹേളിക്കുന്നവരെയും ഗവര്‍ണര്‍ സ്ഥാനത്തില്‍ നിയമിക്കരുതെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു എന്ന ആശയം വരുന്ന തരത്തിലുള്ള പ്രമേയമാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതും. പാസാക്കിയാല്‍ പ്രതിപക്ഷത്തിന് അത് വലിയ രാഷ്ട്രീയനേട്ടമായിരിക്കും.

Tags:    

Similar News