ഗവേഷക വിദ്യാര്‍ഥിനിയുടെ പീഡനപരാതി; കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ അറസ്റ്റില്‍

Update: 2021-07-26 18:01 GMT

കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിനിയുടെ പീഡനപരാതിയില്‍ അധ്യാപകന്‍ അറസ്റ്റിലായി. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഹാരിസ് കോടമ്പുഴയാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് തേഞ്ഞിപ്പാലം പോലിസ് കേസെടുത്തത്. അധ്യാപകനെതിരെ വിദ്യാര്‍ഥിനി ആദ്യം സര്‍വകലാശാല പരാതി പരിഹാര സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഹാരിസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

അധ്യാപകനെന്ന ബന്ധം മുതലെടുത്ത് ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് പരാതി നല്‍കിയതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാതിയിലുള്ളത്. ഈമാസം അഞ്ചിനാണ് വിദ്യാര്‍ഥിനി യൂനിവേഴ്‌സിറ്റി ആഭ്യന്തര പരാതി സമിതിക്ക് പരാതി നല്‍കിയത്.

യൂനിവേഴ്‌സിറ്റിക്ക് വിദ്യാര്‍ഥിനി നല്‍കിയ പരാതി പൊലിസിന് കൈമാറുകയായിരുന്നു. യൂനിവേഴ്‌സിറ്റിയിലെയും നേരത്തെ അധ്യാപകന്‍ ജോലിചെയ്തിരുന്ന പിഎസ്എംഒ കോളജിലെയും വിദ്യാര്‍ഥിനികളും സമാനമായ അനുഭവം പങ്കുവച്ചതായും പരാതിയില്‍ പറയുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് വിദ്യാര്‍ഥിനിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News