സംസ്ഥാനത്തിൻ്റെ സാഹചര്യം വിലയിരുത്തി മാത്രമേ പൊതുഗതാഗതം അനുവദിക്കൂ: ഗതാഗത മന്ത്രി

അന്തർ സംസ്ഥാന ബസ് സർവീസുകളെക്കാൾ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിൻ സർവീസുകളാണ്. 250 ബസുകളേക്കാൾ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോൾ പല സ്റ്റോപ്പുകളിലും നിർത്തേണ്ടിവരും.

Update: 2020-05-18 05:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ ലോക്ക്ഡൗൺ നാലാം ഘട്ടത്തിൻ്റെ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകൾ നടപ്പിലാക്കൂവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. സാഹചര്യം പരിശോധിച്ച ശേഷം പൊതുഗതാഗതം പുനസ്ഥാപിക്കും. കെഎസ്ആർടിസി ജില്ലാ സർവീസുകൾ ഓടിക്കുന്നത് പരിഗണനയിലുണ്ട്. ടാക്സി സർവീസുകളിൽ ഒരു യാത്രക്കാരൻ മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങുന്നത് അടക്കം പരിശോധനയ്ക്ക് ശേഷമായിരിക്കും. ബസുകളിൽ 20 പേരിൽ താഴെ ആളുകളെ വെച്ച് യാത്ര നടത്തിയാൽ സാമ്പത്തിക നഷ്ടമുണ്ടാകും. ഇരട്ടി ചാർജ് ഈടാക്കിയാൽ പോലും ആ നഷ്ടം പരിഹരിക്കാനാകില്ല. ഈ സാഹചര്യത്തിൽ അന്തർ സംസ്ഥാന ബസ് സർവീസുകളെക്കാൾ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിൻ സർവീസുകളാണ്. 250 ബസുകളേക്കാൾ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോൾ പല സ്റ്റോപ്പുകളിലും നിർത്തേണ്ടിവരും. ട്രെയിനാകുമ്പോൾ അതിന് പരിധിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags: