പി.എസ്.സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു
ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇവര്‍ക്കായുള്ള തിരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരുമാസം മുമ്പേ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
തിരുവനന്തപുരം: പി.എസ്.സി പോലിസ് കോണ്‍സ്റ്റബിൾ പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇവര്‍ക്കായുള്ള തിരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരുമാസം മുമ്പേ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ചോദ്യപേപ്പർ പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാർഥിയാണു പുറത്തു നൽകിയതെന്നു വിവരം ലഭിച്ചതായി സൂചനയുണ്ട്. ഈ വിദ്യാർഥി തന്നെയാണ് കേസിൽ പ്രതിയായ പോലിസുകാരൻ ഗോകുലിനു ചോദ്യപേപ്പർ എത്തിച്ചുകൊടുത്തതെന്നാണു സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ അന്വേഷണം നടക്കുകയാണ്.
പരീക്ഷ തുടങ്ങിയതിനു തൊട്ടുപിന്നാലെ യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഏകദേശം 24 വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഗോകുലിന്റെയും സഫീറിന്റെയും കൈയിൽ ചോദ്യപേപ്പർ എത്തിച്ചു നൽകിയെന്നുമുള്ള വിവരമാണു ഇപ്പോൾ പുറത്തുവരുന്നത്.
പരീക്ഷാ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്റർനെറ്റിൽ നിന്നും മറ്റും കണ്ടെത്തി എസ്എംഎസായി മൂന്നു പേർക്കും അയച്ചു നൽകിയെന്നാണ് കഴിഞ്ഞ ചോദ്യം ചെയ്യലിൽ ഗോകുൽ പറഞ്ഞത്. എന്നാൽ ആരാണു തനിക്ക് ചോദ്യപേപ്പർ എത്തിച്ചുനൽകിയത് എന്ന് ഗോകുലിന് അറിയില്ല, മുഖം കണ്ടാൽ അറിയാമെന്നാണു ഗോകുൽ പറഞ്ഞിരിക്കുന്നത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ പ്രണവിൻറെ നിർദേശപ്രകാരമാണ് ചെറുപ്പക്കാരൻ ചോദ്യപേപ്പർ എത്തിച്ചു നൽകിയതെന്നും ഗോകുൽ പോലിസിനോട് പറഞ്ഞു. പ്രണവിനെ ഇതുവരെ അന്വേഷണ സംഘത്തിനു കണ്ടെത്താനായിട്ടില്ല.
അതേസമയം പരീക്ഷ തുടങ്ങിയതിനു ശേഷമാണു ചോദ്യപേപ്പർ ചോർന്നതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എത്തിചേർന്നിരിക്കുന്നത്. ഇതിനിടെ യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളുടെയും പേരു വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം പി.എസ്.സിക്ക് കത്ത് നൽകിയിട്ടുണ്ട്.