പി.എസ്.സി പരീക്ഷ ക്രമക്കേട്: അഞ്ചാംപ്രതി ഗോകുൽ കീഴടങ്ങി
ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനേയും നസീമിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലുമായി ശരിയായ വിധത്തില്‍ സഹകരിക്കാതിരിക്കുകയും ചോദ്യങ്ങള്‍ക്ക് സംശയകരമായ വിധത്തില്‍ മറുപടി നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേടിലെ അഞ്ചാം പ്രതിയായ പോലിസ് ഉദ്യോഗസ്ഥൻ ഗോകുൽ കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന ഗോകുലിന്റെ മുൻക്കൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.
അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനേയും നസീമിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലുമായി ശരിയായ വിധത്തില്‍ സഹകരിക്കാതിരിക്കുകയും ചോദ്യങ്ങള്‍ക്ക് സംശയകരമായ വിധത്തില്‍ മറുപടി നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ പ്രണവ്, സഫീര്‍, എന്നിവരെ പിടികൂടി ചോദ്യം ചെയ്തശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ രണ്ടാം റാങ്കുകാരനും മുഖ്യ സൂത്രധാരനുമായ പ്രണവ്, ഉത്തരങ്ങള്‍ എസ്എംഎസ് വഴി കൈമാറിയ സഫീര്‍, എന്നിവര്‍ അന്വേഷണ സംഘത്തോട് സഹകരിക്കുന്നതനുസരിച്ചാകും കാര്യങ്ങല്‍ തീരുമാനിക്കുക.
പരീക്ഷാക്രമക്കേട് തട്ടിപ്പുകള്‍ അന്വേഷണസംഘത്തിന് തെളിയിക്കാന്‍ സാധിക്കാത്തപക്ഷം നിലവില്‍ പ്രതിപ്പട്ടികയിലുള്ള അഞ്ചുപേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ഉപയോഗിച്ച സ്മാര്‍ട് വാച്ച് തിരുവനന്തപുരത്തെ എസ്എഫ്ഐ കേന്ദ്രമായ സ്റ്റുഡന്റ്സ് സെന്ററിലുണ്ടെന്നാണ് പ്രതി നസീം മൊഴി നല്‍കിയത്.