പരീക്ഷയിൽ ക്രമക്കേടെന്ന് ആക്ഷേപം; പി.എസ്.സിക്കെതിരേ ഉദ്യോഗാർഥികൾ ഹൈക്കോടതിയിലേക്ക്

പരീക്ഷയില്‍ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. പരീക്ഷയ്ക്ക് മുമ്പ് ഈ പഠന സഹായി ഉദ്യോഗാര്‍ത്ഥികളിലേക്ക് വ്യാപകമായി എത്തിയതിന് തെളിവില്ലെന്നാണ് പി.എസ്.സി നടത്തിയ അന്വേഷണത്തിലെ നിഗമനം.

Update: 2019-08-21 07:41 GMT

തിരുവനന്തപുരം: ക്രമക്കേട് നടന്നതായി ആക്ഷേപമുയർന്ന അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുള്ള പരീക്ഷ റദ്ദാക്കാതെ മുന്നോട്ടുപോവാനുള്ള പി.എസ്.സിയുടെ നീക്കത്തിനെതിരേ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചേക്കും. 2019 ജനുവരിയില്‍ നടന്ന എ.പി.പി നിയമന പരീക്ഷയില്‍ യൂണിവേഴ്സല്‍ ലോ പബ്ലിഷിങ് എന്ന സ്ഥാപനത്തിന്റെ ഗൈഡില്‍ നിന്നുള്ള 80 ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചുവെന്നായിരുന്നു പരാതി. എന്നാൽ പരീക്ഷ റദ്ദാക്കാതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതടക്കമുള്ള നിയമന നടപടികളുമായി പി.എസ്.സി മുന്നോട്ട് പോവുകയാണ്.

പരീക്ഷയില്‍ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. പരീക്ഷയ്ക്ക് മുമ്പ് ഈ പഠന സഹായി ഉദ്യോഗാര്‍ത്ഥികളിലേക്ക് വ്യാപകമായി എത്തിയതിന് തെളിവില്ലെന്നാണ് പി.എസ്.സി നടത്തിയ അന്വേഷണത്തിലെ നിഗമനം. അതിനാല്‍ തന്നെ പുനപരീക്ഷ വേണമെന്ന ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പി.എസ്.സി തള്ളിയേക്കും. 

പരീക്ഷ നടത്തിപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നല്‍കിയ പരാതിയിലും പി.എസ്.സി സമാനമായ നിലപാടാവും സ്വീകരിക്കുക. എന്നാല്‍ പി.എസ്.സി നിലപാട് ദുരൂഹമാണെന്നാണ് പരാതി നല്‍കിയ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്.  

Tags: