ആര്‍എസ്എസ് ഇടപെട്ടു; പി പി മുകുന്ദന്‍ തിരുവനന്തപുരത്ത് മല്‍സരിക്കില്ല

കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാന്‍ ധാരണയായതും പിന്‍മാറ്റത്തിന് കാരണമായി. തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കാനുള്ള മുകുന്ദന്റെ തീരുമാനത്തിന് ശിവസേന അടക്കമുള്ള സംഘടനകള്‍ പിന്തുണ നല്‍കിയിരുന്നു.

Update: 2019-03-21 07:15 GMT

തിരുവനന്തപുരം: ത്രികോണ മല്‍സരം നടക്കുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി വിമതനായി പി പി മുകുന്ദന്‍ മല്‍സരിക്കില്ല. ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണ് മല്‍സരിക്കാനുള്ള നീക്കത്തില്‍ നിന്നും മുകുന്ദന്‍ പിന്‍മാറിയത്. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാന്‍ ധാരണയായതും പിന്‍മാറ്റത്തിന് കാരണമായി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ബിജെപി നേതൃത്വം പരാജയപ്പെട്ടെന്നും ഇതിലുള്ള പരസ്യപ്രതിഷേധമായി തിരുവനന്തപുരത്ത് മല്‍സരിക്കുമെന്നും പി പി മുകുന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് മുകുന്ദന്‍ വിമതനായി എത്തിയാല്‍ വോട്ടുവിഹിതം കുറയുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആര്‍എസ്എസ് ഇടപെട്ടത്. മല്‍സരിക്കാനുള്ള തീരുമാനം റദ്ദാക്കുകയാണെന്നും ആര്‍എസ്എസ് നിര്‍ദേശം കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കുന്നതെന്നും പി പി മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കാനുള്ള മുകുന്ദന്റെ തീരുമാനത്തിന് ശിവസേന അടക്കമുള്ള സംഘടനകള്‍ പിന്തുണ നല്‍കിയിരുന്നു.

ബിജെപി നേതൃത്വവുമായും ആര്‍എസ്എസുമായും തമ്മിലടിച്ച് പുറത്തുപോയ മുകുന്ദനെ ഏറെക്കാലത്തിന് ശേഷം കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷനായപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി പദവികളിലേക്ക് പരിഗണിക്കാതെ അവഗണിച്ചതും മുകുന്ദന്റെ അതൃപ്തിക്ക് കാരണമായി. 

അതിനിടെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരേയും മുകുന്ദന്‍ ആക്ഷേപമുന്നയിച്ചു. ബാധ കയറിയ പോലെയാണ് പിള്ളയുടെ പ്രവര്‍ത്തനം. പറഞ്ഞത് മാറ്റിപ്പറഞ്ഞ് പാര്‍ട്ടിയെ അപഹാസ്യമാക്കുന്നു. ടോം വടക്കനെ പോലെയുള്ളവരുടെ കടന്നുവരവ് ആഘോഷമാക്കേണ്ടതില്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

 

Tags:    

Similar News